തൃശൂർ: കേരളീയ കലാരൂപങ്ങളുടെ സംഗമഭൂമിയായി എന്റെ കേരളം പ്രദർശന മേള. ആകർഷകമാണ് തനത് കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന ശിൽപ്പചാർത്തുകൾ. കഥകളി, മോഹിനിയാട്ടം, തെയ്യം, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, ദഫ് മുട്ട്, മാർഗം കളി, ചവിട്ടു നാടകം, കേരള നടനം, വള്ളംകളി തുടങ്ങിയ കലാരൂപങ്ങളുടെ പരിചയപ്പെടുത്തലുകൾ മേളയുടെ ആകർഷണമാണ്.
നാടൻ കലാരൂപങ്ങൾ, ചുമർചിത്രങ്ങൾ എന്നിവയുടെ പ്രദർശനവും മേളയ്ക്ക് നിറച്ചാർത്താകുന്നു. പുഴകളുടെയും വിവിധ കലാരൂപങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയ പവലിയനിൽ എത്തുന്നവർ ഏറെ സമയം ഇവിടെ ചെലവഴിക്കുന്നത്. പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ എന്റെ കേരളം തീം പവലിയൻ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
കേരളത്തിന്റെ സാമൂഹിക പരിഷ്‌കർത്താക്കളിൽ പ്രഥമഗണനീയനായ ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും അടയാളപ്പെടുത്തലുകളും മേളയിലുണ്ട്. അരവിപ്പുറം പ്രതിഷ്ഠയും അയ്യങ്കാളിയുടെ വില്ലുവണ്ടിയും മിശ്രഭോജനവും വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹത്തിന്റെയുമെല്ലാം ദൃശ്യാവിഷ്‌കാരങ്ങളും മേന്മയേകുന്നു.
മലയാള ഭാഷയുടെ പരിണാമങ്ങളെ കുറിച്ചും തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം മുതലുള്ള സാഹിത്യ പരമ്പരകളും മേളയ്ക്ക് എത്തുന്നവർക്ക് വിജ്ഞാനം പകരുന്നു. സാക്ഷരതാ മുന്നേറ്റം, ഗ്രന്ഥശാലാ പ്രവർത്തനം തുടങ്ങിയവയുടെ ആവിഷ്‌കാരങ്ങളും ശ്രദ്ധേയമാണ്. കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് വരെയുള്ളവരുടെ ചിത്രങ്ങളും തീം പവലിയനിൽ ഉണ്ട്.
മെയ് വഴക്കത്തിന്റെ കരുത്തിൽ അരങ്ങ് കീഴടക്കി അഭ്യാസികൾ
തൃശൂർ: അസാദ്ധ്യമായ മെയ്വഴക്കം, ചടുലമായ ചലനങ്ങൾ, കളരിയിൽ മാസ്മരിക പ്രകടനം തീർത്ത് എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ കൈയ്യടി നേടി രണ്ട് അഭ്യാസികൾ. കുന്നംകുളം വിവേകാനന്ദ കോളേജ് വിദ്യാർത്ഥികളായ കെ. ചിത്ര, പി.എസ്. അതുൽ കൃഷ്ണ എന്നിവരാണ് കളരി ചുവടുകളിലൂടെ മേളയിൽ അരങ്ങ് വാണത്.
കളരി വന്ദനം, കെട്ടുകാരി പയറ്റ്, മെയ്പ്പയറ്റ് തുടങ്ങി അഭ്യാസ മുറകളിലൂടെയാണ് വിദ്യാർത്ഥികൾ വേദിയെ ആവേശത്തിലാഴ്ത്തിയത്. കല്ലൂരുള്ള വല്ലഭട്ട കളരിയിലാണ് ഇരുവരും അഭ്യസിക്കുന്നത്. 9 വർഷമായി കളരി പഠിച്ചു വരുന്നു. തൃശൂർ സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥിനിയായ അശ്വതി അരുണിന്റെ ഗാനാലാപനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |