തൃശൂർ : വകുപ്പ് തലവന്മാരില്ലാതെ, മെഡിക്കൽ കോളേജിലെ പല പ്രമുഖവിഭാഗങ്ങളിലെയും പ്രവർത്തനം താളംതെറ്റുന്നു. ഇതോടൊപ്പം ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ കുറവുകളും എല്ലാ വിഭാഗങ്ങളെയും അലട്ടുന്നുണ്ട്. സർജറി വിഭാഗങ്ങളും മറ്റും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കേണ്ടതാണെങ്കിലും ജീവനക്കാരുടെ കുറവാണ് പ്രധാനമായും അലട്ടുന്നത്.
എച്ച്.ഒ.ഡിമാർക്ക് പുറമേ പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ എന്നിവരുടെ കുറവുമേറെയാണ്. വിരമിച്ചവർ, സ്ഥലം മാറി പോയവർ, ദീർഘകാലം അവധിയിൽ പ്രവേശിച്ചവർ എന്നിവർക്ക് പകരം ആളുകളെ നിയമിക്കാത്തതാണ് പ്രധാനമായും വിനയാകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പല വിഭാഗങ്ങളുടെയും ചുമതല വഹിക്കുന്നവർ വിരമിച്ചിരുന്നു. പക്ഷേ ഇവർക്ക് പകരമായി നിയമനം നടത്തിയിട്ടില്ല.
സൈക്യാട്രിയിൽ തലയില്ലാതായിട്ട് രണ്ട് വർഷം
വകുപ്പ് മേധാവിയില്ലാതായിട്ട്, സൈക്യാട്രി വിഭാഗത്തിന് ഏപ്രിൽ മാസത്തോടെ രണ്ട് വർഷം തികഞ്ഞു. കൊവിഡും അതിന് പിന്നാലെയുണ്ടായ ലോക്ഡൗണിനും ശേഷം ജനറൽ മെഡിസിൻ, ഗ്യാസ്ട്രോ, ഓർത്തോ തുടങ്ങിയവ പോലെ കൂടുതൽപേർ ചികിത്സ തേടിയെത്തുന്ന വിഭാഗമാണ് സൈക്യാട്രി. കുട്ടികളടക്കം നിരവധി പേരാണ് കൗൺസിലിംഗിനടക്കം എത്തുന്നത്. ഇവിടെ മറ്റ് ഡോക്ടർമാരുടെ കുറവുമേറെയാണ്. സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചെലവ് താങ്ങാനാവാതെ എത്തുന്നവർക്ക് പക്ഷേ ആവശ്യമായ ചികിത്സ ലഭ്യമാക്കാനാകുന്നില്ല. ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലും ആളില്ല. ഗ്യാസ്‌ട്രോ വിഭാഗത്തിൽ എച്ച്.ഒ.ഡി ഉണ്ടെങ്കിലും തത്തുല്യമായ പദവിയുള്ള രണ്ട് പ്രൊഫസർമാരിൽ ഒരാളില്ല.
ഗൈനക്കോളജിയിലും ആളില്ല
നൂറുക്കണക്കിന് കുട്ടികൾ ഒരുമാസം പിറന്ന് വീഴുന്ന ഗൈനക്കോളജി വിഭാഗത്തിന്റെ തലവൻ ഏപ്രിൽ 30 ന് വിരമിച്ചെങ്കിലും പകരം ആളെ നിയമിച്ചിട്ടില്ല. ശസ്ത്രക്രിയകൾക്ക് അടക്കം നൂറുക്കണക്കിന് പേർ ചികിത്സ തേടിയെടുത്തുന്ന വിഭാഗമാണ് ഗൈനക്കോളജി. അനസ്‌തേഷ്യ വിഭാഗത്തിൽ ഉണ്ടായിരുന്ന എച്ച്.ഒ.ഡിയെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് മാറ്റിയെങ്കിലും തിരിച്ചെത്തിച്ചിട്ടില്ല. നോൺ ക്ലീനിക്കൽ വിഭാഗത്തിൽ അനാട്ടമി വിഭാഗത്തിലും തലവനില്ലാത്ത സ്ഥിതിയാണ്. മൈക്രോ ബയോളജി വിഭാഗത്തിൽ രണ്ട് പ്രൊഫസർ തസ്തികയിൽ ഒരെണ്ണം ഒഴിഞ്ഞ് കിടക്കുകയാണ്. ജനറൽ മെഡിസിൻ വിഭാഗത്തിൽ നിന്ന് ഒരു പ്രൊഫസർ തസ്തിക പൂർണ്ണമായും തിരുവനന്തപുരത്തേക്ക് പറിച്ചു നട്ടു. യൂറോ, ന്യൂറോ വിഭാഗങ്ങളും സർജറി വിഭാഗവും ഡോക്ടർമാരുടെ കുറവ് മൂലം പ്രതിസന്ധിയിലാണ്.
( നാളെ : അടിസ്ഥാന സൗകര്യങ്ങൾ വേണം ഇനിയുമേറെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |