തൃശൂർ: നിയമലംഘനം ചെറുതായാലും കൈയോടെ പിടികൂടാൻ അത്യാധുനിക നിർമ്മിതബുദ്ധി കാമറയുമായി മോട്ടോർവാഹനവകുപ്പിന്റെ കൺട്രോൾ റൂം. ഒല്ലൂരിലെ കൺട്രോൾ റൂമിലേക്ക് റോഡിലെ നിയമലംഘനങ്ങളുടെ വിവരങ്ങളും വിശദാംശങ്ങളും ദൃശ്യങ്ങളുമെല്ലാം തത്സമയം ലഭ്യമാകും. ആഴ്ചകൾക്കകം 60ഓളം കാമറകൾ, പ്രധാനമായും ദേശീയപാതകളിലും സംസ്ഥാനപാതകളിലും സ്ഥാപിക്കും.
എറണാകുളം അടക്കമുള്ള ജില്ലകളിൽ കാമറ സ്ഥാപിച്ചിട്ടുണ്ട്. കാമറ സ്ഥാപിക്കുന്ന പോസ്റ്റുകളിലെ സാങ്കേതികപ്രശ്‌നം കാരണമാണ് ഇവിടെ വൈകിയത്. നിയമലംഘനങ്ങൾക്ക് പിഴ അടക്കമുള്ള നിയമനടപടി നേരിടേണ്ടി വരും. 18 വയസിന് താഴെയുള്ള കുട്ടികൾ വാഹനം ഓടിക്കുന്നത് അടക്കമുള്ള നിയമലംഘനങ്ങളിലും ശിക്ഷ ഉറപ്പാക്കും.
ചില ജില്ലകളിൽ ശിക്ഷാനടപടികളിലേക്കും കടന്നിട്ടുണ്ട്. കെൽട്രോൺ സജ്ജമാക്കുന്ന കാമറകൾ അപകടമേഖലകളിലും നിയമലംഘനം കൂടുതൽ നടക്കുന്ന റോഡിലുമാകും സ്ഥാപിക്കുക. വാഹനത്തിനുള്ളിലെ ദൃശ്യം വരെ ഒപ്പിയെടുക്കാൻ കാമറയ്ക്കാകും. വാഹനങ്ങൾ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ രൂപമാറ്റം വരുത്തുക, സൈലൻസറുകൾ മാറ്റി അതിതീവ്രശബ്ദം പുറപ്പെടുവിക്കുക, പൊതുനിരത്തുകളിൽ അഭ്യാസപ്രകടനം, മത്സരയോട്ടം എന്നിവ നടത്തുക, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയവ പിടികൂടാൻ നടപടി ശക്തമാക്കിയിട്ടുണ്ട്.
വൈദ്യുതി മുടക്കം ബാധിക്കില്ല
കാമറകൾ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതിനാൽ വൈദ്യുതിമുടക്കം ബാധിക്കില്ല. പോസ്റ്റിൽ സോളാർ പാനലുണ്ടാകും. ട്രാഫിക് സിഗ്‌നലുകൾ, എൽ.ഇ.ഡി സൈൻ ബോർഡുകൾ, ടൈമറുകൾ എന്നിവയുമുണ്ടാകും. വയർലെസ് ആയതിനാൽ കാമറകൾ മറ്റ് സ്ഥലങ്ങളിൽ മാറ്റി സ്ഥാപിക്കാം.
ബൈക്ക് മോഷ്ടാക്കളും കുടുങ്ങും
ബൈക്ക് മോഷണം കൂടുന്ന സാഹചര്യത്തിൽ മോഷ്ടാക്കളെ കുടുക്കാനും കാമറ ഉപകാരപ്രദമാകും. കഴിഞ്ഞ ദിവസങ്ങളിൽ കൊക്കാലെ റെയിൽവേ സ്റ്റേഷന് സമീപവും മണ്ണുത്തി ഓവർ ബ്രിഡ്ജിനടിയിലും ഉപേക്ഷിച്ച ബൈക്കുകൾ കണ്ടെത്തിയിരുന്നു. പട്രോളിംഗിനിടെ കൊക്കാലെ മുസ്‌ലിം പള്ളിക്ക് സമീപം ബൈക്ക് പാർക്ക് ചെയ്തിരിക്കുന്നത് കണ്ട സിവിൽ പൊലീസ് ഓഫീസർ ശരത്, രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ച് ഉടമസ്ഥനെ കണ്ടെത്തുകയുമായിരുന്നു. ഇത് കാട്ടൂരിൽ നിന്നും മോഷ്ടിച്ച ബൈക്കായിരുന്നു. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിധീഷാണ് മണ്ണുത്തിയിൽ കണ്ടെത്തിയ വാഹനം പത്തനംതിട്ട അടൂരിൽ നിന്നും മോഷണം പോയതാണെന്ന് കണ്ടെത്തിയത്. ഈ ബൈക്കിന്റെ ഉടമയും രേഖകൾ ഹാജരാക്കി വാഹനം ഏറ്റുവാങ്ങി.
ശ്രദ്ധയ്ക്ക്
വയറു നിറച്ച് ഭക്ഷണം കഴിച്ചശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാൻ പാടില്ല.
തുടർച്ചയായി നാലു മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം നിർബന്ധമായും 10 മിനിറ്റ് വിശ്രമിക്കുക.
രാത്രികാല യാത്ര പരമാവധി ഒഴിവാക്കുക
മരുന്ന് കഴിച്ച് ആറ് മണിക്കൂറിന് ശേഷമേ വാഹനം ഓടിക്കാവൂ.
ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |