തൃശൂർ: മെഡിക്കൽ കോളേജിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ വിട്ടുനൽകിയ സംഭവത്തിൽ യൂണിറ്റ് ചീഫിനെ സസ്‌പെൻഡ് ചെയ്തതിൽ വിശദമായ അന്വേഷണം നടത്താൻ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഉത്തരവിട്ടു. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാതെ സംഭവത്തിൽ ഉൾപ്പെടാതിരുന്ന ഡോ. പി.ജെ. ജേക്കബ്ബിനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധം വ്യാപകമായിരുന്നു.
സസ്‌പെൻഷൻ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അപ്പീൽ സമർപ്പിച്ചിരുന്നു. തുടർന്നാണ് കൊല്ലം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ മേധാവി ഡോ. ശ്രീകണ്ഠൻ, ഫൊറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. രഞ്ചു എന്നിവരടങ്ങുന്ന സമിതി അടിയന്തരമായി വകുപ്പ് തല അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. 22ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. മെഡിക്കൽ കോളേജിലെ പരിചയ സമ്പന്നനായ ഓർത്തോ വിഭാഗം യൂണിറ്റ് ചീഫായ ഡോ. ജേക്കബ്ബിനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാരും വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു.
സംഭവം നടന്നയുടൻ പ്രിൻസിപ്പൽ നിയോഗിച്ച കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ടിൽ പോലും ഡോ. ജേക്കബ്ബിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉണ്ടായിരുന്നില്ല. ചികിത്സയ്ക്കെത്തിയ യൂസഫിനെ അത്യാഹിത വിഭാഗത്തിൽ പരിശോധിച്ച് കുറിപ്പ് എഴുതിയത് ഓർത്തോ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. ആദർശാണ്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു രോഗിക്ക് ചികിത്സ നൽകിയിരുന്നത്. കഴുത്തിലെ സുഷുമ്‌ന നാഡിക്കേറ്റ ക്ഷതം മൂലം മൂന്ന് ദിവസങ്ങൾക്ക് ശേഷം രോഗി മരിച്ചു. ചികിത്സാ റെക്കോർഡുകളിൽ ഉടനീളം റോഡപകടം എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും അന്നേ ദിവസം രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. അലി ഷാബിത് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബൈക്കിൽ നിന്നും വീണ രോഗിക്ക് പോസ്റ്റുമോർട്ടം പരിശോധന ആവശ്യമില്ല എന്ന നിഗമനത്തിലാണ് മൃതദേഹം വിട്ടുനൽകിയത്.
നടപടികൾ കൃത്യമാക്കണമെന്ന് നിർദ്ദേശം
അസ്വഭാവികമായി ആശുപത്രികളിൽ എത്തുന്നവരുടെ വിവരം കൃത്യമായി പൊലീസിൽ അറിയിക്കണമെന്ന സിറ്റി പൊലീസ് കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. വാഹനപകടത്തിൽ മരിച്ച യൂസഫിന്റെ മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്യാതെ വിട്ടു നൽകിയ സംഭവത്തിൽ പൊലീസിൽ അറിയിച്ചില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |