തൃശൂർ: തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ മാതൃകയുണ്ടാക്കി വിസ്മയം സൃഷ്ടിച്ച മാള അഷ്ടമിച്ചിറ വയ്യാട്ട് വീട്ടിൽ വിഷ്ണു വല്ലത്ത് ഗുരുവായൂർ ക്ഷേത്രമാതൃക ഉണ്ടാക്കാൻ ഒരുങ്ങുകയാണ്. പ്‌ളൈവുഡ്, പ്‌ളാസ്റ്റർ ഒഫ് പാരിസ്, ഫോറെക്‌സ് ഷീറ്റ് എന്നിവ ഉപയോഗിച്ചാണ് വടക്കുന്നാഥന്റെ മാതൃക നിർമ്മിച്ചത്.
കഴിഞ്ഞ പൂരം പ്രദർശനത്തിൽ കാണികളുടെ ശ്രദ്ധ ആകർഷിച്ച മാതൃക മൂന്ന് മാസം കൊണ്ടാണ് നിർമ്മിച്ചത്. ബാക്കിയുള്ള മിനുക്കുപണികൾ ഒന്നര മാസം കൊണ്ടു തീർക്കും. 2013ൽ കോളേജ് പഠനകാലത്താണ് വടക്കുന്നാഥന്റെ ആദ്യ മാതൃക നിർമ്മിച്ചത്. മാതൃകയ്ക്ക് ചുറ്റുമുള്ള തൃശൂർ റൗണ്ടും തേക്കിൻകാട് മൈതാനവും ഉണ്ടാക്കാൻ അന്ന് സുഹൃത്തുക്കളും സഹായിച്ചു. ആദ്യം ഉണ്ടാക്കിയ മാതൃക കഴിഞ്ഞ വർഷം മെച്ചപ്പെടുത്തിയെങ്കിലും പൂരം പ്രദർശനത്തിൽ വയ്ക്കാനായില്ല. തുടർന്നാണ് ഇത്തവണ വീണ്ടും പുതുക്കിപ്പണിത് പൂരം പ്രദർശനത്തിൽ വച്ചത്.
വടക്കുന്നാഥ ക്ഷേത്രത്തിന്റെ മുകളിൽ നിന്നുള്ള ഫോട്ടോയെടുത്ത് അത് നോക്കിയാണ് 100 ചതുരശ്ര അടിയിലുള്ള മാതൃക ഉണ്ടാക്കിയത്. ക്ഷേത്രം, മതിൽക്കെട്ട്, ഉപദേവതാ ക്ഷേത്രങ്ങൾ എന്നിവ പല ഭാഗങ്ങളായി നിർമ്മിച്ച് പിന്നീട് യോജിപ്പിക്കുകയായിരുന്നു. വേർതിരിക്കാനും യോജിപ്പിക്കാനും പറ്റുന്ന തരത്തിലാണ് ഉണ്ടാക്കിയിട്ടുള്ളത്. നിർമ്മാണ സാമഗ്രികൾക്ക് 10,000 രൂപ ചെലവായി.
ഒഴിവുസമയം മിനിയേച്ചറുകൾക്ക്
കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത വിഷ്ണു താത്പര്യം കൊണ്ട് സ്വയം പരിശീലിച്ചാണ് മാതൃകകൾ നിർമ്മിക്കുന്നത്. ഇരിങ്ങാലക്കുടയിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഈ എം.ബി.എക്കാരൻ ഒഴിവു സമയങ്ങളിലാണ് മിനിയേച്ചറുകൾ നിർമ്മിക്കുന്നത്. സിനിമാ ഷൂട്ടിംഗുകൾക്ക് കൊണ്ട് പ്രസിദ്ധമായ ഒറ്റപ്പാലം വരിക്കാശേരി മന, അഷ്ടമിച്ചിറ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപം എന്നിവയുടെ മാതൃകകളും നിർമ്മിച്ചിട്ടുണ്ട്. ഭാരവാഹികളുടെ ആവശ്യപ്രകാരം നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചായിരുന്നു മണ്ഡപ നിർമ്മാണം.
വടക്കുന്നാഥൻ ക്ഷേത്രത്തിൽ മ്യൂസിയം ഒരുക്കാൻ കൊച്ചി ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്. അപ്പോൾ ഈ മാതൃക അവിടെ വയ്ക്കും.
- വിഷ്ണു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |