തൃശൂർ: ജൂണിൽ ഒരു പതിറ്റാണ്ടിനിടെയുണ്ടായ മഴക്കണക്കിൽ വലിയ കുറവ് വന്നെങ്കിലും ഈ മാസം അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസികളും ഗവേഷകരും. ശാന്തസമുദ്രത്തിലെ ചുഴലിയും വടക്കൻ ഒഡീഷ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമർദ്ദവും കർണാടക - ഗുജറാത്ത് മേഖലയിൽ ന്യൂനമർദ്ദപാത്തിയുമെല്ലാം തൃശൂർ മുതൽ വടക്കോട്ട് പെരുമഴക്കാലമുണ്ടാക്കുമെന്നാണ് നിഗമനം.
തെക്കൻ ജില്ലകളിലും മഴ കുറയില്ല. മലയോരങ്ങൾ അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിലും പെയ്‌തൊഴിയില്ല. ശാന്തസമുദ്രത്തിൽ രൂപംകൊണ്ട 'ചാബ' എന്ന ചുഴലിക്കാറ്റ് 100 മണിക്കൂർ വരെ വേഗത്തിലാണ് വീശുന്നത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായി ഒഡീഷയിലും ന്യൂനമർദ്ദം ഉണ്ടാകുന്നുണ്ട്. ജൂണിൽ ലഭിക്കേണ്ട മഴയിൽ ഇത്തവണ 48 ശതമാനം കുറവുണ്ടായിരുന്നു.
അതേസമയം, വെള്ളപ്പൊക്കം അടക്കമുള്ള ദുരന്തസാഹചര്യം മുന്നിൽക്കണ്ട് സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിക്കുകയാണ് ജില്ലാ ഭരണകൂടം. ദുരന്തങ്ങൾ പ്രദേശ നിവാസികളെ അറിയിക്കുക, അടിയന്തര ഇടപെടൽ നടത്തുക, പ്രദേശത്തെ പൂർവസ്ഥിതിയിലെത്തിക്കുക തുടങ്ങി ദുരന്തമുഖത്ത് സ്വീകരിക്കേണ്ട നടപടികളും സന്നദ്ധപ്രവർത്തകർക്ക് തദ്ദേശസ്ഥാപനങ്ങൾ വഴി നൽകുന്നുണ്ട്. സന്നദ്ധ പ്രവർത്തകരുടെ സഹകരണം ശക്തിപ്പെടുത്താനായി രൂപീകൃതമായ ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു.
ദുരന്തനിവാരണത്തിന് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ ജില്ലാതല കൂട്ടായ്മയാണ് ഇന്റർ ഏജൻസി ഗ്രൂപ്പ്. മഴക്കാല പൂർവ മുന്നൊരുക്കം, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ സർക്കാരിതര സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കാനായാണ് ഇന്റർ ഏജൻസി ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.
തദ്ദേശതലത്തിൽ പ്രത്യേക ടീം
ദുരന്ത സാഹചര്യങ്ങളോടുള്ള പ്രതികരണം കൂടുതൽ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്ഥാപനതലങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ പ്രത്യേക ടീമുകളെ വാർത്തെടുക്കാൻ കളക്ടർ ഹരിത വി.കുമാർ നിർദ്ദേശം നൽകി. തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്ക് ദുരന്തനിവാരണ ലഘൂകരണ പ്രവർത്തനങ്ങളിൽ മികച്ച പരിശീലനം ലഭ്യമാക്കണം. സന്നദ്ധ പ്രവർത്തകർക്കായുള്ള സർക്കാർ പോർട്ടലായ സന്നദ്ധയിൽ രജിസ്റ്റർ ചെയ്തവരെ ഉപയോഗപ്പെടുത്തിയായിരിക്കും റാപ്പിഡ് റെസ്‌പോൺസ് ടീമുകൾക്ക് രൂപം നൽകുക.
ദുരന്തനിവാരണം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുടെയും മുന്നറിയിപ്പുകളുടെയും വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സംവിധാനമൊരുക്കും. സന്ദേശങ്ങൾ താഴേത്തട്ട് വരെ ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണം. ദുരന്തമുഖങ്ങളിൽ നിന്ന് മുൻഗണനാ ക്രമത്തിൽ ഒഴിപ്പിക്കേണ്ട ഭിന്നശേഷിക്കാർ, രോഗികൾ, വയോജനങ്ങൾ തുടങ്ങിയവരുടെ കൃത്യമായ വിവരങ്ങൾ ജിയോ ടാഗിംഗിന്റെ കൂടി സഹായത്തോടെ നവീകരിക്കാനും നിർദ്ദേശമുണ്ട്.
കാലവർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശപ്രകാരം കടൽത്തീരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. തളിക്കുളം സ്‌നേഹതീരം ബീച്ച് പാർക്കിൽ ഒരറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകരെ നിരോധിച്ചു.
ഹരിത വി.കുമാർ
ജില്ലാ കളക്ടർ
ജൂണിലെ മഴക്കുറവ് അവശേഷിക്കും. പെയ്യേണ്ട സമയത്ത് മഴ കിട്ടുമ്പോഴാണ് കാർഷികമേഖലയ്ക്കും പരിസ്ഥിതിക്കും ഗുണകരമാകുന്നത്. എന്തായാലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് നിഗമനം.
ഡോ.ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |