ചേർപ്പ്: അവിണിശേരിയിലെ ഖാദി ഗ്രാമ വ്യവസായ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വോട്ടുപെട്ടിയിലെ വ്യാജഅറയിൽ നിക്ഷേപിച്ച് വോട്ട് പൂഴ്ത്തിയെന്ന പരാതിയിൽ നെടുപുഴ പൊലീസ് കേസെടുത്തു.
അവിണിശേരി ഖാദി ഗ്രാമ വ്യവസായ അസോസിയേഷൻ പ്രസിഡന്റും മുൻമന്ത്രി സി.എൻ.ബാലകൃഷ്ണന്റെ മകളുമായ സി.ബി.ഗീത, തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായ അഡ്വ.ശ്യാം, വോട്ടുപെട്ടി നിർമ്മിച്ചയാൾ എന്നിവർക്കെതിരെയാണ് നെടുപുഴ പൊലീസ് കേസെടുത്തത്. സെക്രട്ടറി വി.കേശവന്റെ നേതൃത്വത്തിലുള്ള പാനൽ നൽകിയ പരാതിയിലാണ് കേസ്. ചേരിതിരിഞ്ഞുള്ള മത്സരത്തിൽ തങ്ങളെ തോൽപ്പിക്കാൻ വോട്ടുപെട്ടിക്കുള്ളിൽ അറ നിർമിച്ച് 50 ബാലറ്റ് ഒളിപ്പിച്ചുവെന്നും പകരം കൂടുതലായി അടിച്ച 50 വോട്ട് നിക്ഷേപിച്ചുവെന്നുമാണ് പരാതി.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമവും വഞ്ചനാക്കുറ്റവും ചുമത്തിയാണ് കേസ്. വോട്ടെണ്ണാൻ പെട്ടി പൊളിച്ചപ്പോൾ അടിപ്പലകയ്ക്കിടയിൽ ഒരു ബാലറ്റിന്റെ തലഭാഗം കണ്ടു. ഇതെടുക്കാൻ ശ്രമിച്ചതോടെയാണ് പലകയ്ക്കടിയിൽ കൂടുതൽ വോട്ട് കണ്ടെത്തിയത്. ആകെ 196 വോട്ടാണുള്ളത്. ഇതുപ്രകാരം 200 ബാലറ്റ് അടിക്കാനായിരുന്നു ഭരണസമിതി തീരുമാനം. എന്നാൽ റിട്ടേണിംഗ് ഓഫീസറെ സ്വാധീനിച്ച് 50 ബാലറ്റ് കൂടുതൽ അടിച്ച് ഈ 50 ബാലറ്റിൽ സി.ബി.ഗീതയുടെ നേതൃത്വത്തിലുള്ള പാനലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി അറയിൽ നിക്ഷേപിക്കുകയായിരുന്നു. വോട്ടെണ്ണൽ സമയത്ത് ഇത് കണ്ടെത്തിയതോടെ സംഘർഷമായി. പരാതിയെ തുടർന്ന് നെടുപുഴ പൊലീസ് സ്ഥലത്തെത്തി. പെട്ടി സീൽ ചെയ്ത് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി.
കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ
എട്ട് പേരെ കാണാനില്ലെന്ന് പരാതി
കൊടുങ്ങല്ലൂർ : ഒരു കുടുംബത്തിലെ എട്ടു പേരെ കാണാതായതായി പരാതി. അഴീക്കോട് സുനാമി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന കൈമപ്പറമ്പിൽ ഉഷയെയും കുടുംബത്തെയുമാണ് കാണാതായത്. ഇവരുടെ മക്കളായ അരുൺ, അരുണിന്റെ ഭാര്യ കാവ്യ, ഇവരുടെ രണ്ടര വയസുള്ള മകൾ വിദ്യ, ഉഷയുടെ മകൾ സൗമ്യ, സൗമ്യയുടെ ഭർത്താവ് ലാലു, ഇവരുടെ മക്കളായ പത്ത് വയസുള്ള ശ്രീലക്ഷ്മി, എട്ട് വയസുള്ള ശ്രീപ്രിയ എന്നിവരെയാണ് കാണാതായത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു കാണാതായതെന്ന് ഇവരുടെ ബന്ധു കൊടുങ്ങല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പൊലീസ് അന്വേഷണത്തിൽ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെ ഓട്ടോയിൽ യാത്ര ചെയ്തതായി വ്യക്തമായി. ബംഗളൂരുവിൽ ഒരു കല്യാണത്തിന് പോകുകയാണെന്നും അതിന് മുമ്പ് തലശേരിയിൽ പോകേണ്ടതുണ്ടെന്നും ഓട്ടോ ഡ്രൈവറോട് ഇവർ പറഞ്ഞിരുന്നു. കുടുംബാംഗങ്ങളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഇവർ താമസിച്ചിരുന്നിടത്ത് പരിസര വാസികളുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന് സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |