ചാലക്കുടി: കാലവർഷം ആരംഭിച്ചതിന് ശേഷമുണ്ടായ എട്ടാമത്തെ ചുഴലിക്കാറ്റായിരുന്നു ചാലക്കുടിയിലേത്. ഇതിലേറെയും മാരക ശക്തിയുള്ള മിന്നൽച്ചുഴലിയായിരുന്നു. ഓരോ സ്ഥലത്തും പത്തും പതിനഞ്ചും നിമിഷം മാത്രം ആഞ്ഞടിക്കുന്ന മിന്നൽച്ചുഴലിയുടെ യഥാർത്ഥ കാരണവും അടുത്തകാലത്തായി സംസ്ഥാനത്ത് പ്രത്യക്ഷപ്പെടുന്ന കൂമ്പാര മേഘങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം മേഘങ്ങളുടെ സ്വാധീനത്താൽ കനം കുറഞ്ഞ വായു, സമ്മർദ്ദം ശക്തമായ ഭാഗങ്ങളിലേയ്ക്ക് അതിവേഗം തള്ളപ്പെടുന്നതാണ് മിന്നൽച്ചുഴലിക്ക് ആധാരം. ഇത് എപ്പോൾ എവിടെ സംഭവിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനാവില്ലെന്ന് പ്രമുഖ കാലാവസ്ഥാ ഗവേഷകൻ ഡോ.ഗോപകുമാർ ചോലയിൽ പറഞ്ഞു. സെക്കൻഡുകൾ മാത്രം ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരിക്കും ഇത്തരം മാരക കാറ്റുണ്ടാവുക. സമാന്തമായി ആഞ്ഞടിക്കുന്ന കാറ്റിന് എൺപത് മുതൽ 120 കിലോ മീറ്റർ വരെ വേഗവുമുണ്ടാകാം. ഇതിന്റെ അനന്തര ഫലമാകട്ടെ അതിരൂക്ഷവുമാണ്. കനത്ത മഴയിൽ മണ്ണ് കുതിർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് മരങ്ങൾ വേരടക്കം നിലംപതിക്കുന്നത്. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനത്തിൽ മിന്നൽച്ചുഴലിയെ കൂടി ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് ഡോ.ഗോപകുമാർ അഭിപ്രായപ്പെട്ടു. മാത്രമല്ല കർഷകരെ ഇതേക്കുറിച്ച് ബോധവത്കരിക്കണം.
ആളൂരിലും മിന്നൽച്ചുഴലി
ആളൂർ പഞ്ചായത്തിലെ തിരുത്തിപ്പറമ്പിലും വെളുപ്പിന് 3.10ന് ശക്തമായ മിന്നൽച്ചുഴലിയുണ്ടായി. തിരുത്തിപറമ്പിലെ സെബി പുളിയ്ക്കലിന്റെ വീടിന് മുകളിൽ പുളിമരംവീണ് ഓട്, ഭിത്തി എന്നിവ തകർന്നു. സെബി വാടക വീട്ടിലേക്ക് താമസം മാറ്റി. ഉണ്ണി കൊല്ലംപറമ്പിൽ, ദീലീപ് രാജൻ എടപറമ്പിൽ , ഉഷ കൃഷ്ണൻ കുട്ടി പെരുംപടത്തിൽ, ചന്ദ്രൻ കടുകപറമ്പിൽ, ഭരതൻ പേടിക്കാട്ട് പറമ്പിൽ എന്നിവരുടെ വീടിനു മുകളിലും വൃക്ഷങ്ങൾ വീണു. നൂറ് കണക്കിന് വാഴകളും ജാതിയും മറ്റ് മരങ്ങളും കടപുഴകി വീണു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |