പുതുക്കാട്: പൊലീസ് സേനാംഗങ്ങളിൽ നിന്നും സ്‌പോർട്‌സ് ഫണ്ട് എന്ന പേരിൽ മാസാമാസം 50 മുതൽ 75 രൂപ വരെ പിരിക്കുന്നു. പൊലീസുകാരിൽ നിന്നും മാസം അമ്പതും ഓഫീസർമാരിൽ നിന്നും 75ഉം ആണ് പിരിച്ചെടുക്കുന്നത്. സംസ്ഥാനത്തെ 50,000 പൊലീസുകാർ, അയ്യായിരത്തോളം ഓഫീസർമാർ എന്നിവരിൽ നിന്നുമായി ഒരു വർഷം കോടികൾ പിരിക്കുന്നുണ്ടെന്നാണ് വിവരം.
മുൻകാലങ്ങളിൽ വർഷത്തിൽ ഒരിക്കലാണ് സ്‌പോർട്‌സ് ഫണ്ട് എന്ന പേരിൽ 100 രൂപ പിരിച്ചിരുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി പൊലീസ് സ്‌പോർട്‌സ് മീറ്റ് നടന്നിരുന്നില്ല. 2020 ഫെബ്രുവരി മുതലാണ് പൊലീസുകാരിൽ നിന്നും മാസാമാസമുള്ള ഫണ്ട് പിരിവ് ആരംഭിച്ചത്. ഒന്നോ രണ്ടോ സ്റ്റേഷനുകളിലെ പൊലീസുകാരെ ഗ്രൂപ്പുകളായി തിരിച്ചാണ് ഫണ്ട് പിരിക്കുക. പിന്നീട് അതത് ഗ്രൂപ്പുകളിൽ നിന്നുള്ള ഫണ്ട് ജില്ലാ ആസ്ഥാനങ്ങളിലെത്തിക്കും. ഇത് പിന്നീട് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. കൊവിഡ് കാലമായതിനാൽ ജില്ലാ സംസ്ഥാന തലങ്ങളിൽ പൊലീസിന്റെ സ്‌പോർട്‌സ് മേളകൾ ഒന്നും നടന്നിട്ടില്ല. സ്ഥിരം പരിശീലനം നടത്തുന്ന പൊലീസുകാരിലെ കായിക താരങ്ങൾക്ക് ഒരു ഷൂസ് പോലും വാങ്ങി നൽകിയിട്ടുമില്ല.
വിവരാവകാശത്തിനും മറുപടിയില്ല
കഴിഞ്ഞ മേയിൽ വിവരാവകാശ നിയമപ്രകാരം സ്‌പോർട്‌സ് ഫണ്ട് വിനിയോഗത്തിന്റെ കണക്ക് ചോദിച്ചതിനും കൃത്യമായ മറുപടിയില്ല. കൊവിഡ് കാലത്ത് 2.05 കോടി ചെലവാക്കിയതായി പറയുന്നു. എന്നാൽ എന്തിന് ചെലവഴിച്ചെന്ന് വ്യക്തമാക്കുന്നില്ല. കായിക മേളകൾക്ക് കൂടാതെ കായിക ഉപകരണങ്ങൾ വാങ്ങാനും മൈതാനങ്ങളും നീന്തൽക്കുളങ്ങൾ നവീകരിക്കാനും ഫണ്ട് വിനിയോഗിക്കാം. ഫണ്ട് ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തി മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നാണ് സേനാംഗങ്ങളുടെ ആവശ്യം.
പിരിവ് വരും വഴി
മാസക്കണക്കിലെ പിരിവ്
പൊലീസ് വെൽഫയർ ഫണ്ട് 100 രൂപ
ആരോഗ്യ അക്ഷയ നിധി 100 രൂപ
സേനാംഗങ്ങളിൽ ആരെങ്കിലും മരിച്ചാൽ
ആശ്രിതരെ സഹായിക്കാൻ ഡെത്ത് ഫണ്ട് 750 രൂപ വീതം
പിരിവ് പൊലീസ് അസോസിയേഷൻ/ ജില്ലാ മേധാവികൾ വഴി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |