ചാലക്കുടി: മാഹിയിൽ നിന്നും എറണാകുളത്തേയ്ക്ക് കാറിൽ കടത്തുകയായിരുന്ന ഇരുന്നൂറോളം കുപ്പി വിദേശമദ്യവുമായി രണ്ട് പേർ അറസ്റ്റിൽ. മാഹി സ്വദേശികളായ അഴിയൂർ വൈദ്യർകുന്നിയിൽ വീട്ടിൽ രാജേഷ് (37), ചാലക്കര അമ്പാടി വീട്ടിൽ അരുൺ (33) എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ ചാലക്കുടി കോടതി ജംഗ്ഷനിൽ വച്ചാണ് രാജേഷ് ഓടിച്ചിരുന്ന കാർ തടഞ്ഞുനിറുത്തി പരിശോധിച്ചത്. ഡിക്കിയിൽ കാർട്ടണുകളിൽ നിറച്ച് ചാക്കു കൊണ്ട് മറച്ചാണ് മദ്യക്കുപ്പി കടത്തിയിരുന്നത്. എറണാകുളം മുതൽ തെക്കൻ ജില്ലകളിലെ ബാറുകളിൽ വിതരണം ചെയ്യാനാണ് മാഹിയിൽ നിന്നും മദ്യം കൊണ്ടുവന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.
സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്.സന്ദീപ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ.ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, ബിനു.എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ അഡീഷണൽ എസ്.ഐമാരായ പ്രതാപൻ, ഡേവിസ്, ഡാൻസാഫ് എസ്.ഐ വി.ജി.സ്റ്റീഫൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജു കെ.ഒ, ഹൈടെക് സെൽ സി.പി.ഒമാരായ അഖിൽ ഒ.ആർ, പി.ജിതിൻ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
സംഘത്തിലെ പ്രധാനി രാജേഷ്
വിദേശ മദ്യം കടത്തിയ കേസിൽ ജയിലിലായ രാജേഷ് ജാമ്യത്തിനിറങ്ങിയ ശേഷമാണ് വീണ്ടും മദ്യക്കടത്തിൽ ഏർപ്പെട്ടത്. മദ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ പിന്നിലുണ്ടെന്നും രാജേഷാണ് പ്രധാനിയെന്നും പൊലീസ് പറഞ്ഞു. രാജേഷിന്റെ പേരിൽ നാല് എക്‌സൈസ് കേസുണ്ട്. ഒന്നര മാസം മുമ്പ് ദേശീയപാതയിൽ പൊങ്ങത്ത് ഒരു ആഡംബര കാറിൽ മദ്യം കടത്തുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. സ്ഥലത്തെത്തിയെങ്കിലും അന്ന് പക്ഷേ പിടിക്കാനായില്ല. അന്നും കാറോടിച്ചത് രാജേഷാണെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |