തൃശൂർ: വിമർശനങ്ങൾക്കൊടുവിൽ, കേരള സംഗീത നാടക അക്കാഡമി ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെയും വൈസ് ചെയർപേഴ്‌സണായി ഗായിക പി.ആർ പുഷ്പാവതിയെയും സെക്രട്ടറിയായി കരിവെള്ളൂർ മുരളിയെയും നിയമിച്ചതായി ഉത്തരവിറങ്ങി. 17ന് പുതിയ ഭരണസമിതി ചുമതലയേൽക്കും. നാടകപ്രവർത്തക രേണു രാംനാഥ് അടക്കം 14 അംഗ ജനറൽ കൗൺസിലിനെയും ഉൾപ്പെടുത്തി അക്കാഡമി ഭരണസമിതി പുനഃസംഘടിപ്പിച്ചിട്ടുണ്ട്.
സംഗീതനാടക അക്കാഡമി ചെയർമാൻ സ്ഥാനത്തേക്ക് എം.ജി. ശ്രീകുമാറിന്റെ പേര് ഉയർന്നുവന്നിരുന്നെങ്കിലും വിമർശനത്തെ തുടർന്ന്, ഭാരവാഹി തിരഞ്ഞെടുപ്പ് വൈകി. അതേസമയം, പാർട്ടി തലത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി.എമ്മും ഇതുസംബന്ധിച്ച് ഒന്നും അറിയിച്ചിട്ടില്ലെന്ന് എം.ജി. ശ്രീകുമാറും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മേയിൽ, മന്ത്രിയായിരുന്ന സജി ചെറിയാനാണ് മട്ടന്നൂരിനെ ചെയർമാനായും കരിവെള്ളൂരിനെ സെക്രട്ടറിയായും നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നില്ല. പാർട്ടി നേതൃത്വത്തിൽ തീരുമാനമെടുക്കുന്നത് വൈകുകയായിരുന്നുവെന്നാണ് സൂചന.
അന്താരാഷ്ട്ര നാടകോത്സവം തുടങ്ങാനിരിക്കെ, ഭരണസമിതി ഇല്ലാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഒടുവിൽ പുതിയ ഭരണസമിതിയെ നിയമിച്ച് ഉത്തരവിറങ്ങുകയായിരുന്നു. ചെയർമാനും സെക്രട്ടറിയും കണ്ണൂർ ജില്ലക്കാരാണെന്ന വാദം ഉയർന്നു വന്നിരുന്നു. എന്നാൽ, മട്ടന്നൂർ ഏറെക്കാലമായി പാലക്കാട് ജില്ലയിലാണ് താമസം എന്നത് ചൂണ്ടിക്കാട്ടിയാണ് നിയമനം.
മേളം നിറുത്തില്ലെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
വടക്കാഞ്ചേരി: അവശത അനുഭവിക്കുന്ന കലാകാന്മാരുടെ സംരക്ഷണത്തിന് മുൻഗണന നൽകുമെന്ന് കേരള സംഗീത നാടക അക്കാഡമി ചെയർമാനായി ചുമതലയേൽക്കുന്ന മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. നിരവധി കലാകാരന്മാർക്ക് പെൻഷൻ പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. ആദ്യം ഇത്തരം കാര്യങ്ങളാണ് ശ്രദ്ധിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിട്ടുള്ളത്. സംഗീത നാടക അക്കാഡമിയുടെ വളർച്ചയ്ക്ക് വേണ്ടതെന്തെന്ന് പഠിക്കണം. അതിനുശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കും. വാദ്യ കലയെ ഒഴിവാക്കിയുള്ള പ്രവർത്തനം ഉണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഉത്സവപ്പറമ്പുകളിൽ തന്റെ സാന്നിദ്ധ്യം ഉണ്ടാകും. കുലത്തൊഴിലും, ഉപജീവനവുമാണ് അത്. ജീവിക്കാനായി ചെണ്ടക്കോൽ എടുത്തതാണ്, അത് മരണം വരെയും ഉപേക്ഷിക്കില്ല.
- മട്ടന്നൂർ ശങ്കരൻ കുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |