അക്രമി ആവശ്യപ്പെട്ടത് പാക് ഭീകര വനിതയുടെ മോചനം
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസ് ജൂതപ്പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയവരെ 4 പേരെ അക്രമി ബന്ദികളാക്കി. കോളിവില്ലയിലെ ജൂതപ്പള്ളിയിലാണ് പുരോഹിതൻ ഉൾപ്പെടെ നാല് പേരെ അക്രമി ബന്ദിയാക്കിയത്. 10 മണിക്കൂറിലധികം പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച രാത്രിയാണ് ബന്ദികളെ മോചിപ്പിച്ചത്. ബന്ദികളാക്കിയവരെ മോചിപ്പിച്ച വിവരം ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ദികളാക്കിയവർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം അക്രമി കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ശനിയാഴ്ച അമേരിക്കൻ സമയം രാവിലെ പത്ത് മണിക്കാണ് സംഭവം നടന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ലൈവ് വന്ന അക്രമി തന്നെയാണ് വിവരം പുറത്തു വിട്ടത്. ലൈവിലൂടെ കെട്ടിടത്തിന്റെ ഉൾവശങ്ങളും ബന്ദികളാക്കിയവരേയും കാണിച്ച അക്രമി
ബന്ദികളെ മോചിപ്പിക്കണമെങ്കിൽ, അമേരിക്കൻ ജയിലിൽ കഴിയുന്ന അൽ ഖ്വയ്ദയുമായി ബന്ധമുള്ള പാകിസ്ഥാൻ ഭീകര വനിത ആഫിയ സിദ്ദിഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അക്രമി ഭീഷണി ഉയർത്തിയിരുന്നതായാണ് വിവരം. സംഭവമറിഞ്ഞയുടൻ ജൂതപ്പള്ളി വളഞ്ഞ സുരക്ഷാ സേന പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. സേനയുടെ അനുനയ ശ്രമങ്ങളെ തുടർന്ന് നാല് പേരിൽ ഒരാളെ ആദ്യം വിട്ടയച്ചെങ്കിലും സൈനിക നടപടിയുണ്ടായാൽ ബാക്കിയുള്ള മൂന്ന് പേരെ വധിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ആരാണ് ആഫിയ സിദ്ദിഖി ?
പാകിസ്ഥാൻ വംശജയായ ന്യൂറോ സയന്റിസ്റ്റാണ് ലേഡി അൽക്വായ്ദ എന്ന് വിളിപ്പേരുള്ള ആഫിയ സിദ്ദിഖി. 1995ൽ അമേരിക്കയിലെ മസാച്യുസൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്നും ബിരുദാനന്തര ബിരുദവും ശേഷം ബോസ്റ്റണിലെ ബ്രാൻഡീസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയ ഇവർ പിന്നീട് പാകിസ്ഥാനിലേക്ക് മടങ്ങി.
2008 ൽ അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിലെ തീവ്രവാദ വിരുദ്ധ വകുപ്പിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനിടെ യു.എസ് സൈനികന്റെ റൈഫിൾ തട്ടിയെടുത്ത ആഫിയ അമേരിക്കൻ സൈനികരെ ആക്രമിച്ചു. ഈ കേസിൽ യു.എസ് കോടതി 86 വർഷം ആഫിയയെ തടവിന് ശിക്ഷിച്ചു. നിലവിൽ ടെക്സസിലെ ഫോർട്ട് വർത്തിയിലുള്ള ഫെഡറൽ മെഡിക്കൽ സെന്റർ ജയിലിലാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |