ആലപ്പുഴ: കയർഫെഡിന്റെ കഴിഞ്ഞ ആറുവർഷത്തെ കയർ സംഭരണവും വിപണനവും വിറ്റുവരവും സർവകാല റെക്കാഡാണെന്ന് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ പറഞ്ഞു. ആലപ്പുഴയിൽ ചേർന്ന കയർഫെഡിന്റെ 29-ാമത് വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച രണ്ടാം കയർ പുനഃസംഘടന പദ്ധതിയുടെ ഫലമായാണ് നേട്ടം കൈവരിക്കാനായത്. പദ്ധതിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നത് കയർഫെഡാണ്. കയർ ഫെഡിനെതിരായി ചിലർ വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. 23രൂപ ചകിരി വില കണക്കാക്കിയാണ് കയറിന്റെ വില തീരുമാനിച്ചിട്ടുള്ളത്. കയറിന്റെ ഉത്പാദന ചിലവ് അടിസ്ഥാനപ്പെടുത്തി കയറിന്റെ വില കുറച്ചുകൊണ്ടു വന്നാൽ മാത്രമേ അന്യസംസ്ഥാനത്തു നിന്നുള്ള വിലകുറഞ്ഞ കയറിന്റെ വരവ് മൂലമുള്ള പ്രതിസന്ധി നേരിടുവാൻ കഴിയുകയുള്ളുവെന്നും സായ്‌കുമാർ പറഞ്ഞു. യോഗത്തിൽ കയർഫെഡ് ജനറൽ മാനേജർ ബി.സുനിൽ സ്വാഗതം പറഞ്ഞു. കയർഫെഡ് ബോർഡ് അംഗമായിരുന്ന പി.കെ.അപ്പുക്കുട്ടന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. കയർഫെഡ് എക്സി.അംഗം എം.പുഷ്‌കരൻ, രമാ മദനൻ എന്നിവർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കയർഫെഡിന്റെ സ്വർണമഴ പുതുവർഷ സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് കയർ വികസന ഡയറക്ടർ വി.ആർ.വിനോദ് നിർവ്വഹിച്ചു. 2020-21 വർഷത്തെ റിപ്പോർട്ടും കണക്കും, 2022-23 വർഷത്തെ ബഡ്ജറ്റും അംഗീകരിച്ചു. കയർ വികസന ഡയറക്ടർ വി.ആർ.വിനോദ്, വൈസ് പ്രസിഡന്റ് ജോഷി എബ്രഹാം, എക്സിക്യൂട്ടിവ് അംഗങ്ങളായ എസ്.എൽ.സജികുമാർ, വി.എസ്.മണി തുടങ്ങിയവർ സംസാരിച്ചു. കയർഫെഡ് പഴ്സണൽ മാനേജർ ഡി.സജീവ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |