കൊച്ചി: സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ) ദേശീയതലത്തിൽ വിപണി കണ്ടെത്താൻ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വാണിജ്യമേളയായ 'വ്യാപാർ 2022' ഈമാസം16 ന് കൊച്ചിയിൽ ആരംഭിക്കും. മൂന്നു ദിവസത്തെ മേള ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ 9ന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ വ്യവസായ സംരംഭകരുടെ മികവും നൈപുണ്യവും ഇതര സംസ്ഥാനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ് മേളയെന്ന് സംഘാടകർ അറിയിച്ചു. 300ൽപ്പരം എം.എസ്.എം.ഇ യൂണിറ്റുകൾ പങ്കെടുക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നായി 500 ബയേഴ്‌സ് എത്തിച്ചേരും. മൂന്ന് ദിവസങ്ങളിലായി 10,000 വാണിജ്യ കൂടിക്കാഴ്ചകളാണ് പ്രതീക്ഷിക്കുന്നത്.
ഭക്ഷ്യസംസ്‌കരണം, കൈത്തറി വസ്ത്രങ്ങളും തുണിത്തരങ്ങളും, റബർ, കയർ ഉത്പ്പന്നങ്ങൾ, ആയുർവേദവും പച്ചിലമരുന്നുകളും, ഇലക്ട്രിക്കൽ- ഇലക്ട്രോണിക്‌സ്, കരകൗശല, മുള തുടങ്ങിയ വ്യവസായ ഉത്പ്പന്നങ്ങൾ വ്യാപാർ മേളയിൽ പ്രദർശിപ്പിക്കും. ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ സെമിനാറുകളിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.
ലക്ഷ്യം വൻനിക്ഷേപം
വാണിജ്യസ്ഥാപനങ്ങൾ, വ്യാപാര സംഘങ്ങൾ, കയറ്റുമതി സംഘങ്ങൾ, വ്യവസായ വാണിജ്യ വിപണന കയറ്റുമതി സംഘങ്ങളുടെ പ്രതിനിധികൾ, ഉപഭോക്താക്കൾ എന്നിവരാണ് ബയർമാരായി പങ്കെടുക്കുക. വ്യവസായിക ഉത്പാദനക്ഷമത പ്രദർശിപ്പിക്കുക, വിപണിയിൽ ബ്രാൻഡ് ചെയ്തതും അല്ലാത്തതുമായ സ്ഥാപനങ്ങളെയും ഉത്പന്നങ്ങളെയും അവതരിപ്പിക്കുക, വ്യവസായങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും നിലനിറുത്താനും പ്രോത്സാഹനം നൽകുക, നിക്ഷേപകരിൽ താത്പര്യം ജനിപ്പിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യം.
വിപണി സാദ്ധ്യതകൾ, വിപണിയുടെ സ്വഭാവം, ഗുണനിലവാര മാനദണ്ഡം എന്നിവ മനസിലാക്കാൻ പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |