കൊച്ചി: സംസ്ഥാനത്ത് ഗ്രാഫീൻ ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ ഗ്രാഫീൻ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാഫീൻ അടക്കമുള്ള നവസാങ്കേതിക സംവിധാനങ്ങളുടെ സമന്വയവും ഏകോപനവും വ്യവസായ നയത്തിന്റെ മുൻഗണനകളിലൊന്നാണ്. ഗ്രാഫീൻ അധിഷ്ഠിതമായ വ്യവസായ പരിതസ്ഥിതി സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കും. ഗ്രാഫീന്റെ പ്രയോഗങ്ങൾ, ഭാവി വിപണി സാധ്യതകൾ, ആഗോളതലത്തിൽ നടക്കുന്ന വിവിധ ഗവേഷണങ്ങൾ എന്നിവ മനസിലാക്കാനും ഗ്രാഫീൻ സാമഗ്രികൾ സ്വീകരിക്കുന്നതിലെ പ്രധാന വെല്ലുവിളികൾ, മാനദണ്ഡങ്ങൾ, നയ കേന്ദ്ര മേഖലകൾ, ഗ്രാഫീൻ സ്വീകരിക്കുന്നതുമൂലമുള്ള തടസങ്ങൾ എന്നിവയെക്കുറിച്ച് വിവിധ പങ്കാളികളിൽ നിന്ന് അഭിപ്രായസ്വരൂപണത്തിനായാണ് സംഗമം സംഘടിപ്പിച്ചത്.
15 കോടി വകയിരുത്തി
ടാറ്റ സ്റ്റീൽ ലിമിറ്റഡ് വ്യാവസായിക പങ്കാളിയായും സിമെറ്റ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എന്നിവ നടപ്പാക്കൽ ഏജൻസികളുമായി കേരള സർക്കാരും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന നൂതനപദ്ധതിയായ 'ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ, ഗ്രാഫീനിന്റെ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള വിജ്ഞാന കേന്ദ്രമായിരിക്കും. കേന്ദ്രസർക്കാരിൽ നിന്ന് ഭരണാനുമതി ലഭിച്ച ഈ പദ്ധതിക്ക് ആദ്യഗഡുവായി സംസ്ഥാന സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
സവിശേഷതകൾ
ഉയർന്ന ടെൻസൈൽ ശക്തി, വൈദ്യുതചാലകത, സുതാര്യത, ഏറ്റവും കനം കുറഞ്ഞ ദ്വിമാന പദാർത്ഥം എന്നീ സവിശേഷതകളുള്ള, കാർബണിന്റെ മറ്റൊരു രൂപമായ ഗ്രാഫീൻ മൂല്യവത്തായതും ഉപയോഗപ്രദവുമായ ഒരു നാനോ പദാർത്ഥമായി ലോകം അംഗീകരിച്ചുകഴിഞ്ഞു. ഹൈഡ്രജൻ, ഹീലിയം, ഓക്‌സിജൻ എന്നിവയ്ക്കുശേഷം മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ പിണ്ഡവും പ്രപഞ്ചത്തിൽ ഏറ്റവും സമൃദ്ധമായ നാലാമത്തെ മൂലകവുമാണ് കാർബൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |