കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കും സഹോദരസ്ഥാപനവും മുൻനിര ഭവനവായ്‌പാ വിതരണക്കാരുമായ എച്ച്.ഡി.എഫ്.സിയും (ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ) ലയിക്കുന്നു. എച്ച്.ഡി.എഫ്.സിയുടെ രണ്ടു രൂപ മുഖവിലയുള്ള ഓരോ 25 ഓഹരിക്കും ബാങ്കിന്റെ ഒരു രൂപ മുഖവിലയുള്ള 42 ഓഹരി കിട്ടുന്നവിധമാകും ലയനം. 2023-24 ജൂലായ്-ഡിസംബറിനകം ലയനം പൂർണമാകും.
ലയനത്തിന് മുന്നോടിയായി ഉപസ്ഥാപനങ്ങളായ എച്ച്.ഡി.എഫ്.സി ഇൻവെസ്‌റ്റ്മെന്റ്‌സ്, എച്ച്.ഡി.എഫ്.സി ഹോൾഡിംഗ്‌സ് എന്നിവ എച്ച്.ഡി.എഫ്.സിയിൽ ലയിക്കും. തുടർന്നാണ് എച്ച്.ഡി.എഫ്.സി ബാങ്കിൽ എച്ച്.ഡി.എഫ്.സി ലയിക്കുക. ലയനം സംബന്ധിച്ച് 2015 മുതലുള്ള അഭ്യൂഹങ്ങൾക്കാണ് വിരാമമാകുന്നത്. റിസർവ് ബാങ്ക്, സെബി, കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ, എൻ.എസ്.ഇ, ബി.എസ്.ഇ, ഐ.ആർ.ഡി.എ.ഐ, എൻ.സി.എൽ.ടി എന്നിവയുടെ അനുമതി ലയനത്തിന് ലഭിക്കേണ്ടതുണ്ട്.
വലിയ ലയനം, വലിയ ബാങ്ക്
എച്ച്.ഡി.എഫ്.സി ബാങ്ക് ആസ്തിയിൽ ഇന്ത്യയിലെ രണ്ടാമത്തെ വലുതാണ്. 19.38 ലക്ഷം കോടി രൂപയുടെ ആസ്‌തിയുണ്ട്. എച്ച്.ഡി.എഫ്.സിയുടെ 6.23 ലക്ഷം കോടി രൂപയും ചേർന്ന് ലയനശേഷം ബാലൻസ് ഷീറ്റ് 25.61 ലക്ഷം കോടി രൂപയാകും. ഏറ്റവും വലിയബാങ്കായ എസ്.ബി.ഐയുടെ ബാലൻസ് ഷീറ്റ് 45.34 ലക്ഷം കോടി രൂപയാണ്.
ടി.സി.എസ് പിന്നിലേക്ക്
എച്ച്.ഡി.എഫ്.സിയുടെ വിപണിമൂല്യം 4.84 ലക്ഷം കോടി രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിന്റേത് 9.17 ലക്ഷം കോടി രൂപയുമാണ്; സംയുക്തമൂല്യം 14.01 ലക്ഷം കോടി രൂപ. 18 ലക്ഷം കോടി രൂപയുമായി റിലയൻസ് ഇൻഡസ്‌ട്രീസാണ് രാജ്യത്തെ ഏറ്റവും വലിയ ലിസ്‌റ്റഡ് കമ്പനി. 13.95 ലക്ഷം കോടി രൂപയുമായി ടി.സി.എസ് രണ്ടാമതാണ്. ലയിക്കുമ്പോൾ രണ്ടാംസ്ഥാനവും കൂടെപ്പോരും.
എച്ച്.ഡി.എഫ്.സി ബാങ്കിന് വലിയ നേട്ടം
നിലവിൽ 6.8 കോടി ഇടപാടുകാരുള്ള ബാങ്ക് നിക്ഷേപത്തിലും വായ്‌പയിലും ആകർഷക പദ്ധതികളാണ് ലഭ്യമാക്കുന്നത്. ലയനത്തോടെ, ഭവനവായ്‌പകളിലും വലിയ സാന്നിദ്ധ്യമാകാൻ കഴിയും
എച്ച്.ഡി.എഫ്.സിയുടെ 445 ഓഫീസുകളും ബാങ്ക് ശാഖകളാവും. എച്ച്.ഡി.എഫ്.സിയുടെ ജീവനക്കാരും ഇടപാടുകാരും ബാങ്കിന്റെ ഭാഗമാകും. ലയനശേഷവും ബാങ്കിന്റെ സി.ഇ.ഒയായി ശശിധർ ജഗദീഷൻ തുടരും
ലയനശേഷം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വായ്‌പാമൂല്യം 18 ലക്ഷം കോടി രൂപയാകും. ഇതിൽ 27 ശതമാനം ഭവനവായ്പകളായിരിക്കും
എച്ച്.ഡി.എഫ്.സി ചെയർമാൻ ദീപക് പരേഖിന് 75 വയസ് തികഞ്ഞു. ലയനത്തോടെ അദ്ദേഹത്തിന് കളമൊഴിയേണ്ടി വരും
6,342 ശാഖകൾ ബാങ്കിനുണ്ട്. ഇതിൽ പാതിയും ഗ്രാമങ്ങളിലും അർദ്ധനഗരങ്ങളിലുമാണ്
ഓഹരികളിൽ കുതിപ്പ്
ലയനതീരുമാനം ഇരു കമ്പനികളുടെയും ഓഹരിനിക്ഷേപകർക്ക് വലിയ ആവേശമായി. 10 ശതമാനം വളർച്ചയെന്ന അപ്പർ സർക്യൂട്ടും മറികടന്ന് ഓഹരി ഇന്നലെ കുതിച്ചു. ഒരുവേള 1,722 രൂപവരെ മുന്നേറിയ എച്ച്.ഡി.എഫ്.സി ബാങ്കോഹരി വ്യാപാരാന്ത്യം 10.01 ശതമാനം ഉയർന്ന് 1,656.80ലെത്തി. 9.29 ശതമാനം നേട്ടവുമായി 2,680.05ലാണ് എച്ച്.ഡി.എഫ്.സി ഓഹരിയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |