ആലപ്പുഴ: കയറിൽ നിന്ന് ലോകവിപണിയിലേക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ 'കേരള ബ്രാൻഡിൽ" പുറത്തിറക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നൂതന രൂപകല്പനയും ഗുണനിലവാരവുമുള്ള ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുക. കയർ കോർപ്പറേഷന്റെ പുതിയ പ്രോഡക്ട് ഡെവലപ്‌മെന്റ് സെന്ററും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കയർമേഖലയിലാകെ സമൂലമാറ്റം സൃഷ്ടിക്കാനാണ് ശ്രമം. കയർ കോർപ്പറേഷനും ഫോം മാറ്റിംഗ്‌സും ലയിപ്പിക്കുന്നതോടെ വലിയമാറ്റങ്ങൾക്ക് തുടക്കമിടാനാകും. കയർമേഖലയിലെ തെറ്റായ പ്രവണതകൾ മാറ്റിയാൽ വികസനം സാദ്ധ്യമാകും. പുറത്തുനിന്ന് കയറെടുത്ത് ഉത്പന്നങ്ങളാക്കിയാൽ സംഭരിക്കണമെന്ന വാശി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
പി.പി.ചിത്തരഞ്ജൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ റിപ്പോർട്ട് അവതരിപ്പിച്ചു. കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, മുൻ ചെയർമാൻ ആർ.നാസർ, കയർ യന്ത്രനിർമ്മാണ ഫാക്ടർ ചെയർമാൻ എം.എച്ച്.റഷീദ്, കയർ ഡയറക്ടർ പി.ആർ.വിനോദ്, നഗരസഭാ കൗൺസിലർ അഡ്വ.റീഗോ രാജു, കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |