കൊച്ചി: സംസ്ഥാനത്ത് സ്വർണവില സംബന്ധിച്ച് കഴിഞ്ഞ ഒരുമാസമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്ദുൽനാസർ എന്നിവർ പറഞ്ഞു.
കഴിഞ്ഞ 50 വർഷത്തിലേറെയായി സംസ്ഥാനത്ത് സ്വർണവില പ്രതിദിനം നിർണയിക്കുന്നത് എ.കെ.ജി.എസ്.എം.എയാണ്. ഓരോ ദിവസത്തെയും അന്താരാഷ്‌ട്രവില, ബാങ്ക് നിരക്ക്, മുംബയ് നിരക്ക്, രൂപയുടെ മൂല്യം തുടങ്ങിയവ അടിസ്ഥാനമാക്കിയും ലാഭമെടുക്കാതെയുമാണ് വിലനിർണയം. കടുത്ത മത്സരമുള്ള കേരളവിപണിയിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയാണ് വൻകിടക്കാരുടെ പ്രവർത്തനം.
മേയ് 23ന് കൊച്ചിയിൽ എ.കെ.ജി.എസ്.എം.എ വിളിച്ചയോഗത്തിൽ വൻകിടക്കാരും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വ്യാപാരികളും പങ്കെടുത്തിരുന്നു. കിടമത്സരവും അനാവശ്യ ഓഫറുകളും ഒഴിവാക്കാൻ യോഗം തീരുമാനിച്ചിരുന്നു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഏകീകൃതവിലയ്ക്കും ധാരണയായിരുന്നു.
എന്നാൽ, ധാരണലംഘടിച്ച് ചിലർ ഇപ്പോഴും ഗ്രാമിന് പത്തുരൂപ കുറച്ച് വില്പനനടത്തുകയാണ്. ഇത് സ്വർണമേഖലയിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |