തിരുവനന്തപുരം: വധൂവരന്മാരുടെ മംഗല്യ വസ്ത്രസ്വപ്‌നങ്ങൾ പട്ടിൽ നെയ്തെടുത്ത് വിവാഹ വസ്ത്രവിപണി കൈയടക്കാൻ ഖാദി ഗ്രാമവ്യവസായ ബോർഡ്. പാലക്കാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിൽ പരമ്പരാഗത ശ്രീകൃഷ്ണപുരം ഖാദി സിൽക്കിലാണ് വധൂവരന്മാരുടെ അഭിരുചിക്കനുസൃത വസ്ത്രങ്ങൾ തയ്യാറാക്കുന്നത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമാണ് പദ്ധതി.
ആകർഷക ഡിസൈനുകളിൽ പ്രകൃതിദത്ത ഖാദിനൂലിലാണ് വസ്ത്രങ്ങളുടെ നിർമ്മിതി. വധുവിന് സിൽക്ക് സാരിയും ബ്ളൗസും വരന് സിൽക്ക് ഷർട്ടും മുണ്ടും. അളവനുസരിച്ച് വസ്ത്രങ്ങൾ തുന്നിനൽകും. പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ, മലപ്പുറം സ്വദേശികളായ വധൂവരന്മാർക്ക് നെയ്തുനൽകിയ വസ്ത്രങ്ങൾ ഹിറ്റായതോടെ ആവശ്യക്കാരേറി. ചിങ്ങമാസവും വിവാഹസീസണും അടുത്തിരിക്കേ വില്പന കുതിക്കുമെന്നാണ് ഖാദി ബോർഡിന്റെ പ്രതീക്ഷ.
വിദഗ്ദ്ധരുടെ കരവിരുതിൽ മികവിന്റെ പട്ട്
ഖാദി വിവാഹ വസ്ത്രത്തിനായി ഒരുമാസം മുമ്പെങ്കിലും ഓർഡർ ചെയ്യണം. വധൂവരന്മാർ തിരഞ്ഞെടുക്കുന്ന തരവും ഡിസൈനും അനുസരിച്ചുള്ള സിൽക്ക് നൂലുകൾ ബംഗളുരുവിൽ നിന്നാണ് നിറമണിഞ്ഞെത്തുന്നത്.
പരിചയസമ്പത്തുള്ള നെയ്ത്തുകാരുടെ കരവിരുതിൽ നെയ്തെടുക്കുന്നതാണ് ശ്രീകൃഷ്ണപുരം പട്ട്. ഒരുകിലോ ശുദ്ധമായ സിൽക്കിന് ജി.എസ്.ടി ഉൾപ്പെടെ വില 11,500 രൂപ. തൊഴിൽകൂലിയും ഖാദി ബോർഡിന്റെ ലാഭവും ചേർന്ന് സാരി വിപണിയിലെത്തുമ്പോൾ 14,000 രൂപ മുതൽ വിലയാകും. വരന്മാർക്കായി നൂറിലേറെ നിറങ്ങളിൽ ഷർട്ട് പീസുകളുണ്ട്. ഫുൾ സ്ളീവ് ഷർട്ട് പീസിന് ജി.എസ്.ടിയടക്കം വില 2,000 രൂപ. 2500 രൂപയെങ്കിലുമാകും ഒറ്റമുണ്ടിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |