ന്യൂഡൽഹി: പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) മുന്നോടിയായി, രാജ്യത്തെ ഇൻഷ്വറൻസ് മേഖലയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്യും. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഒഫ് ഇൻഡസ്‌ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ആണ് പുതിയ എഫ്.ഡി.ഐ നയം രൂപീകരിക്കുക.
നിലവിൽ രാജ്യത്തെ ഇൻഷ്വറൻസ് മേഖലയിൽ 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എൽ.ഐ.സിക്ക് ഇതു ബാധകമല്ല. പാർലമെന്റിൽ പാസാക്കിയ നിയമംവഴി സ്ഥാപിതമായ കമ്പനിയാണെന്നതാണ് എൽ.ഐ.സി ഒഴിവാകാൻ കാരണം.
ഏതെങ്കിലുമൊരു ഇന്ത്യൻ സ്ഥാപനത്തിന്റെ കുറഞ്ഞത് പത്തുശതമാനം ഓഹരികൾ വിദേശ പൗരനോ സ്ഥാപനങ്ങളോ സ്വന്തമാക്കുന്നതിനെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) റിസർവ് ബാങ്ക് നിർവചിക്കുന്നത്. എഫ്.ഡി.ഐ നയം പരിഷ്‌കരിക്കുന്നതോടെ, പ്രാരംഭ ഓഹരി വില്പനവേളയിൽ എൽ.ഐ.സിയുടെ ഓഹരി സ്വന്തമാക്കാൻ വൻ പെൻഷൻ/ഇൻഷ്വറൻസ് ഫണ്ടുകൾക്ക് സാധിക്കും.
നിലവിൽ എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും സർക്കാരിന്റെ കൈവശമാണ്. ഇതിൽ, 10 ശതമാനം വരെ ഐ.പി.ഒയിലൂടെ വിറ്റഴിക്കാനാണ് നീക്കം. നടപ്പു സാമ്പത്തിക വർഷം (2021-22) തന്നെ ഐ.പി.ഒ നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) കേന്ദ്രസർക്കാർ രണ്ടുഘട്ടങ്ങളിലായാകും നടത്തുക.
ഒരുലക്ഷം കോടി രൂപയോളം പ്രതീക്ഷിക്കുന്ന മെഗാ ഐ.പി.ഒ ആയതിനാൽ, ഒറ്റയടിക്ക് ഇത്ര ഉയർന്ന തുകയുടെ വാങ്ങൽശേഷി നിക്ഷേപകരിൽ ഉണ്ടാവില്ലെന്ന് വിലയിരുത്തിയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കുമിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |