കൊച്ചി: ഇൻഫോസിസിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും നിരാശപ്പെടുത്തിയ മാർച്ചുപാദ പ്രവർത്തനഫലവും ആഗോള ഓഹരിവിപണികളിലെ തകർച്ചയും ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകളെയും വൻ നഷ്‌ടത്തിലേക്ക് വീഴ്‌ത്തി. ഒരുവേള 56,842 വരെ ഇടിഞ്ഞ സെൻസെക്‌സ് 1,172 പോയിന്റിടിഞ്ഞ് 57,166ലാണ് വ്യാപാരാന്ത്യമുള്ളത്. 17,067 വരെ വ്യാപാരത്തിനിടെ താഴ്‌ന്ന നിഫ്‌റ്റിയുള്ളത് 302 പോയിന്റിടിഞ്ഞ് 17,173ലും.
നിഫ്‌റ്റിയിൽ 18 ശതമാനം പങ്കുവഹിക്കുന്ന എച്ച്.ഡി.എഫ്.സി ബാങ്കും ഇൻഫോസിസും 4.74 ശതമാനവും 7.27ശതമാനവും നഷ്‌ടം യഥാക്രമം നേരിട്ടു. സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് ഇന്നലെ കൊഴിഞ്ഞുപോയത് 2.58 ലക്ഷം കോടി രൂപയാണ്. 272.03 ലക്ഷം കോടി രൂപയിൽ നിന്ന് 269.44 ലക്ഷം കോടി രൂപയായാണ് മൂല്യം ഇടിഞ്ഞത്.
ഇന്നലെ വ്യാപാരത്തിനിടെ സെൻസെക്‌സ് 1,500 പോയിന്റോളമാണ് കൂപ്പുകുത്തിയത്. ഒരുവേള 12 ശതമാനം വരെ നഷ്‌ടംനേരിട്ട ഇൻഫോസിസാണ് ഓഹരി സൂചികയെ കനത്ത നഷ്‌ടത്തിലേക്ക് തള്ളിയത്. ബംഗളൂരു ആസ്ഥാനമായുള്ള ഇൻഫോസിസ് ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ മുൻവർഷത്തെ സമാനപാദത്തേക്കാൾ 12 ശതമാനം വളർച്ചയോടെ 5,686 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയെങ്കിലും ഓഹരി ഉടമകളെ തൃപ്‌തിപ്പെടുത്താൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. ലാഭമാകട്ടെ, ഡിസംബർപാദത്തേക്കാൾ 2.1 ശതമാനം കുറവുമാണ്. 10,055 കോടി രൂപയുടെ ലാഭമാണ് കഴിഞ്ഞപാദത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് രേഖപ്പെടുത്തിയത്; ഇതും നിരീക്ഷകർ പ്രവചിച്ചതിനേക്കാൾ താഴെയാണെന്നതും ഓഹരിമൂല്യം ഇടിയാൻ വഴിയൊരുക്കി.
റഷ്യൻ യുദ്ധവും ആഗോള ഇടിവും
ഓഹരി വിപണിയുടെ തകർച്ചയുടെ മുഖ്യ കാരണങ്ങൾ
ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്കോഹരികളിലുണ്ടായ വീഴ്‌ച.
വീണ്ടും കൊവിഡ് ലോക്ക്ഡൗണിലായ ചൈനയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ജി.ഡി.പി വളർച്ച.
അമേരിക്കൻ, ഏഷ്യൻ വിപണികൾ നേരിട്ട തളർച്ച.
ശമനമില്ലാതെ തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധം.
നഷ്‌ടം നേരിട്ടവർ
ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയ്ക്ക് പുറമേ എച്ച്.ഡി.എഫ്.സി., ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്‌പിറ്റൽസ്, ടി.സി.എസ്., വിപ്രോ എന്നിവയും കനത്ത നഷ്‌ടം നേരിട്ടു. എസ്.ബി.ഐ ലൈഫ്, എൻ.ടി.പി.സി., എച്ച്.ഡി.എഫ്.സി ലൈഫ്, ടാറ്റാ സ്‌റ്റീൽ, മാരുതി സുസുക്കി, ടൈറ്റൻ, സിപ്ള എന്നിവ ലാഭം കുറിച്ചു.
രൂപയ്ക്കും നഷ്‌ടം
ഓഹരി വിപണികളുടെ തളർച്ച രൂപയ്ക്കും ഇന്നലെ ക്ഷീണമായി. ഡോളറിനെതിരെ 0.08 പൈസ താഴ്‌ന്ന് 76.26ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |