കയറ്റുമതി 23.52 ശതമാനവും ഇറക്കുമതി 57.55 ശതമാനവും ഉയർന്നു
ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി കഴിഞ്ഞമാസം 23.52 ശതമാനം ഉയർന്ന് 4,013 കോടി ഡോളറിലെത്തി. ഇറക്കുമതി 57.55 ശതമാനം വർദ്ധിച്ച് 6,631 കോടി ഡോളറായി. ഇതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 2,618 കോടി ഡോളറായി ഉയർന്നു; ഇത് റെക്കാഡാണ്. 2021 ജൂണിൽ വ്യാപാരക്കമ്മി 960 കോടി ഡോളറായിരുന്നു.
നടപ്പുവർഷം ഏപ്രിൽ-ജൂണിൽ കയറ്റുമതി 24.51 ശതമാനം ഉയർന്ന് 11,896 കോടി ഡോളറാണ്. ഇറക്കുമതി 49.47 ശതമാനം വർദ്ധിച്ച് 18,976 കോടി ഡോളർ. വ്യാപാരക്കമ്മി 3,142 കോടി ഡോളറിൽ നിന്ന് 7,080 കോടി ഡോളറായും ഉയർന്നു.
ക്രൂഡോയിൽ (2,130 കോടി ഡോളർ), കൽക്കരി (647 കോടി ഡോളർ), ഇലക്‌ട്രോണിക് ഉത്‌പന്നങ്ങൾ (610 കോടി ഡോളർ), സ്വർണം (270 കോടി ഡോളർ) എന്നിവയാണ് ജൂണിലെ ടോപ് 4 ഇറക്കുമതി ഉത്‌പന്നങ്ങൾ. 182 ശതമാനമാണ് സ്വർണം ഇറക്കുമതി വളർച്ച.
സംയോജിത കയറ്റുമതി
വളർച്ച 22.95%
ഇന്ത്യയുടെ സംയോജിത കയറ്റുമതി (വാണിജ്യവും സേവനവും ചേർന്നത്) ജൂണിൽ 22.95 ശതമാനം ഉയർന്ന് 6,491 കോടി ഡോളറിലെത്തിയെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. സംയോജിത ഇറക്കുമതി 55.72 ശതമാനം വർദ്ധിച്ച് 8,242 കോടി ഡോളറാണ്. സംയോജിത വ്യാപാരക്കമ്മി 14 കോടി ഡോളറിൽ നിന്ന് 1,752 കോടി ഡോളറിലേക്കും ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |