കുവൈറ്റ് സിറ്റി: നഴ്സുമാരായ മലയാളി ദമ്പതികളെ കുവൈറ്റിലെ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ ശ്രീകണ്ഠപുരം നടുവിൽ സ്വദേശി സൂരജ് (40), ഡിഫൻസ് ആശുപത്രിയിൽ നഴ്സായ എറണാകുളം കോലഞ്ചേരി സ്വദേശി ബിൻസി (35) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കിനിടെ സൂരജ്, ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതായാണ് വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് ഇനിയും വിവരങ്ങൾ ലഭിക്കാനുണ്ട്.
ആക്രമം നടത്തുന്നതിന് മുൻപ് സൂരജ്, ഭാര്യയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങൾ അയച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് സൂരജ്, ബിൻസിയെ കുത്തിക്കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നു. എന്നാൽ ദമ്പതികൾ പരസ്പരം കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു ഇന്നലെ പുറത്തുവന്നത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ ജലീബ് അൽ ഷുയൂഖിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇവർ തമ്മിൽ വഴക്കുണ്ടായതായും ബിൻസി സഹായത്തിനായി നിലവിളിച്ചതായും സമീപവാസികൾ പബ്ലിക് പ്രോസിക്യൂഷന് മൊഴി നൽകിയിട്ടുണ്ട്. പൊലീസ് പലതവണ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടക്കുകയായിരുന്നു.
നൈറ്റ് ഡ്യൂട്ടിക്കുശേഷം സൂരജ് മടങ്ങി എത്തിയതിന് പിന്നാലെയാണ് വഴക്കുണ്ടായത്. ഇവർക്കിടയിൽ ചില പ്രശ്നങ്ങൾ ഉളളതായി സംശയം തോന്നിയിട്ടുണ്ടെന്നും സമീപവാസികൾ പറയുന്നു. നാട്ടിൽ പഠിക്കുന്ന മക്കളെ അവധിയായതിനാൽ ദമ്പതികൾ കഴിഞ്ഞ മാസം കുവൈറ്റിൽ കൊണ്ടുവന്നിരുന്നു. മക്കളെ നാട്ടിൽ എത്തിച്ചതിനു ശേഷം നാല് ദിവസം മുൻപാണ് സൂരജ് തിരികെ കുവൈറ്റിൽ എത്തിയത്. ദമ്പതികൾ ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നതായി നാട്ടിലെ ചില ബന്ധുക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച സൂരജിന്റെ നാട്ടിലേക്ക് ഇരുവരുടെയും മൃതദേഹങ്ങൾ എത്തിക്കും. ചൊവ്വാഴ്ച സംസ്കാരം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |