പൂർണ അൺലോക്കിന് ഡിസംബറാകും
നിയന്ത്രണങ്ങൾ നീക്കുക ഘട്ടംഘട്ടമായി
ന്യൂഡൽഹി: അടുത്ത മാസം മുതൽ രാജ്യത്ത് ദിവസവും ഒരു കോടി പേർക്കു വീതം വാക്സിൻ ലഭ്യമാക്കുമെന്നും, പതിനെട്ടു വയസിനു മുകളിലുള്ള മുഴുവൻ പേർക്കും ഡിസംബറോടെ കൊവിഡ് കുത്തിവയ്‌പ് പൂർത്തിയാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗവ്യാപന തോത് കുറയുന്നതനുസരിച്ച് ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിച്ച് വർഷാവസാനത്തോടെ 'കൊവിഡ് പൂട്ട്' പൂർണമായി തുറക്കുമെന്നും ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജൂലായ് പകുതിക്കു ശേഷമോ ആഗസ്റ്റ് തുടക്കത്തോടെയോ പ്രതിദിനം ഒരു കോടി വാക്സിൻ വീതം ലഭ്യമാക്കാനാകുമെന്നാണ് കരുതുന്നത്. വാക്‌സിന് ക്ഷാമമില്ല- ഭാർഗവ വ്യക്തമാക്കി. വാക്സിനേഷൻ പുരോഗമിക്കുന്നതിനൊപ്പം സ്ഥിതിഗതികൾ വിലയിരുത്തി, നിയന്ത്രണങ്ങൾ മെല്ലെ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.
അൺലോക്കിംഗിന് മൂന്നു ഘടകങ്ങൾ പരിഗണിക്കും. ജില്ലകളിൽ ഒരാഴ്ചത്തെ ടി.പി.ആർ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) അഞ്ചു ശതമാനത്തിൽ താഴെയാകണം. ഇപ്പോൾ 213 ജില്ലകളിൽ ഇത് 10 ശതമാനത്തിനു മുകളിലാണ്. മുതിർന്നവരിലും മറ്റു രോഗങ്ങളുള്ള, 45 നു മുകളിലുള്ളവരിലും എഴുപത് ശതമാനത്തിലധികം വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നതാണ് രണ്ടാം മാനദണ്ഡം. സമൂഹമൊന്നാകെ പ്രതിരോധ മാർഗങ്ങൾ കർശനമായി അനുസരിക്കുകയും വേണം.
വൈറസിന് ജനിതകഭേദം വരുന്നതനുസരിച്ച് കുട്ടികളിൽ രോഗബാധ കൂടുതലായി കണ്ടേക്കാമെങ്കിലും ആശങ്കയ്‌ക്ക് സാഹചര്യമില്ല. നിലവിൽ രോഗബാധിതരായ കുട്ടികൾ കുറവാണ്. ചില കുട്ടികളിൽ കൊവിഡിനൊപ്പം ന്യൂമോണിയ കാണുന്നുണ്ട്. മറ്റു ചിലരിൽ കൊവിഡ് മുക്തിക്കു ശേഷം വീണ്ടും പനിയും ശരീരത്തിൽ നീർവീക്കവും അനുഭവപ്പെടുന്നു. ഇക്കാര്യങ്ങൾ വിലയിരുത്താൻ വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളിലെ വാക്സിനേഷനുള്ള ട്രയൽ തുടരുകയാണെന്നും ബൽറാം ഭാർഗവ പറഞ്ഞു.
വാക്സിൻ രണ്ട് ഡോസ് തന്നെ
കൊവിഷീൽഡും കൊവാക്സിനും രണ്ടു ഡോസ് ആയി തുടരും. കൊവിഷീൽഡ് 12 ആഴ്ചയ്ക്കു ശേഷവും കൊവാക്സിൻ 4- 6 ആഴ്ചയ്ക്കു ശേഷവുമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. ഒറ്റ ഡോസ് എന്ന പ്രചാരണം ശരിയല്ല.
ഒരാൾക്ക് രണ്ടു തരം വാക്സിനുകൾ നൽകില്ല. അത്തരം പരീക്ഷണങ്ങൾ വിദേശത്ത് നടക്കുന്നുണ്ട്. രണ്ടു ഡോസിന് വ്യത്യസ്ത വാക്സിൻ സുരക്ഷിതമെന്ന് തെളിയുന്നതു വരെ നിലവിലെ രീതി തുടരും.
............
രാജ്യത്തെ മുഴുവൻ പേർക്കും വാക്സിൻ നൽകുകയെന്നത് ക്ഷമയോടെ നിർവഹിക്കേണ്ട വലിയ ദൗത്യമാണ്. ഒരു മാസത്തിനുള്ളിൽ അത് പൂർത്തിയാക്കാക്കാനാവില്ല.
- ഡോ. ബൽറാം ഭാർഗവ
ഐ.സി.എം.ആർ മേധാവി
കേരളത്തിൽ 1.41 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തോടെ 1.41 കോടിയിലേറെ പേരിൽ വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. 1,06,33,952 പേരിൽ ആദ്യ ഡോസും 35,39,333 പേരിൽ രണ്ടാം ഡോസുമാണ് പൂർത്തിയാവുക. 45 വയസിനു മുകളിലുള്ളവർക്കായി കേന്ദ്രം ഇൗ മാസം 28.44 ലക്ഷം വാക്സിൻ നൽകും. ഇതിൽ 24.44 ലക്ഷവും കൊവിഷീൽഡ് ആണ്. 8.26 ലക്ഷം ഡോസ് നേരിട്ടു വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |