ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതിയാണ് നിർവഹിക്കേണ്ടതെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റിന് ഇതു സംബന്ധിച്ച നിർദ്ദേശം നൽകണമെന്നുമുള്ള ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. പൊതുതാത്പര്യ ഹർജിയിൽ ഇടപെടാനാവില്ലെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. ഇതോടെ പരാതിക്കാരനായ അഡ്വ. സി.ആർ. ജയ സുകിൻ ഹർജി പിൻവലിച്ചു.
എന്തുകൊണ്ടാണ് ഇത്തരം ഹർജിയുമായി വരുന്നതെന്ന് മനസിലാകുന്നുണ്ടെന്ന് പറഞ്ഞ കോടതി പിഴ ചുമത്താതിരിക്കുന്നതിന് നന്ദിയുള്ളവനായിരിക്കാൻ ഹർജിക്കാരനോട് പറഞ്ഞു. രാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ, എന്നിവയടങ്ങിയതാണ് പാർലമെന്റെന്ന് ഭരണഘടനയുടെ അനുച്ഛേദം 79 ചൂണ്ടിക്കാട്ടി ഹർജിക്കാരൻ വാദിച്ചെങ്കിലും അനുച്ഛേദം 79ഉം ഉദ്ഘാടനവും തമ്മിൽ എന്താണ് ബന്ധമെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
ഹർജിയെ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത എതിർത്തു. ന്യായമല്ലാത്ത ആവശ്യമാണ് ഉന്നയിക്കുന്നത്. ഹർജിക്കാരൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കുമോയെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ഹൈക്കോടതിയെ സമീപിക്കില്ലെന്ന് പരാതിക്കാരൻ മറുപടി നൽകി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന തീരുമാനത്തിനുള്ള സർട്ടിഫിക്കറ്റ് ആകാതിരിക്കാനാണ് ഹർജി പിൻവലിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
രാഷ്ട്രപതി പാർലമെന്റിന്റെ അനിവാര്യ ഘടകമാണെങ്കിലും കല്ലിടൽ ചടങ്ങിലും ഇപ്പോൾ ഉദ്ഘാടന ചടങ്ങിലും രാഷ്ട്രപതിയെ ഒഴിവാക്കിയെന്നായിരുന്നു ഹർജി. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലൂടെ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഭരണഘടന ലംഘനം നടത്തിയെന്നും ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |