തിരുവനന്തപുരം: ഒരേ പാതയിൽ രണ്ടു ട്രെയിനുകൾ വന്നാൽ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്‌നൽ സംവിധാനമായ 'കവച്' എല്ലാ ട്രെയിനുകളിലും ഏർപ്പെടുത്തുന്നതിൽ കാണിച്ച അലംഭാവമാണ് ഒഡീഷയിൽ മനുഷ്യജീവനുകൾ ചിന്നിച്ചിതറിയ ദുരന്തത്തിന് ഇടയാക്കിയതെന്ന ആരോപണം റെയിൽവേ മന്ത്രാലായത്തെ പ്രതിക്കൂട്ടിലാക്കി.
ട്രെയിനുകളുടെ യാത്ര കൃത്യമായി ഒരു കേന്ദ്രത്തിലിരുന്നു നിരീക്ഷിക്കാനും ഒരു മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റു ട്രെയിനുകൾക്കു ലഭ്യമാക്കാനും സഹായിക്കുന്ന സംവിധാനമാണ് 'കവച്'. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആന്റി കൊളീഷൻ ഡിവൈസാണിത്. അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ഈ സംവിധാനം ഉണ്ടായിരുന്നില്ല. റെയിൽവേ മന്ത്രാലയം 'കവച്' പദ്ധതി നടപ്പിലാക്കിത്തുടങ്ങിയെങ്കിലും 5 ശതമാനംപോലും പൂർത്തിയായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്നലെ പ്രതിപക്ഷകക്ഷികൾ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. കോറമണ്ടൽ ട്രെയിൻ പാളം തെറ്റിയതാണ് അപകടകാരണം. പാളം തെറ്റുമ്പോൾ 'കവച്' പ്രവർത്തിക്കില്ല. ട്രെയിൻ ട്രാക്കിലുള്ളപ്പോൾ മാത്രമാണ് പ്രവർത്തനമെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
2019ലാണ് പദ്ധതി ആവിഷ്കരിച്ചത്. 2022ലെ ബഡ്ജറ്റിലും 'കവച്' ഇടംപിടിച്ചിരുന്നു. ട്രെയിനിൽ മാത്രമല്ല ട്രാക്കുകളിലും ക്രമീകരണം നടത്തി വേണം കവച് ഒരുക്കാൻ. 68,043 കിലോമീറ്റർ നീണ്ടുകിടക്കുന്ന റെയിൽവേ സംവിധാനത്തിൽ ഇതുവരെ കവച് നടപ്പാക്കിയത് ദക്ഷിണ മദ്ധ്യ റെയിൽവേയിൽ 1455 കിലോമീറ്ററിൽ മാത്രമാണ്. കവച് സംവിധാനം നിർമ്മിക്കാനും റെയിൽവേയിൽ സ്ഥാപിക്കാനുമായി മൂന്നു കമ്പനികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഡൽഹി- മുംബയ്, ഡൽഹി- ഹൗറാ മേഖലകളിലായി 2951 കി.മീ പാളത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്ത്യഘട്ടത്തിലാണ്. അടുത്ത വർഷം കമ്മിഷൻ ചെയ്യും.
കവച് നൽകുന്ന സംരക്ഷണങ്ങൾ
1. ഒരേ പാതയിൽ രണ്ടു ട്രെയിനുകൾ വന്നാൽ നിശ്ചിത ദൂരത്തിനുള്ളിൽ ഓട്ടോമെറ്റിക്കായി ബ്രേക്ക് ചെയ്തു ട്രെയിനുകൾ നിറുത്താൻ കഴിയുന്നതാണ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ സംവിധാനം
2. ഒരു ലോക്കോ പൈലറ്റ് സിഗ്‌നൽ തെറ്റിച്ചാൽ മുന്നറിയിപ്പ് നൽകുകയും അതേ ലൈനിൽ മറ്റൊരു ട്രെയിൻ വരുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ട്രെയിൻ ഓട്ടോമെറ്റിക്കായി നിറുത്തുകയും ബ്രേക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും.
3. അത്യാധുനിക സുരക്ഷാ സംവിധാനമായ എസ്.ഐ.എൽ 4 സർട്ടിഫൈഡ് സാങ്കേതികവിദ്യയിലാണ് പ്രവർത്തനം.
4. അമിതവേഗത്തെ ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് സ്വമേധയാ നിയന്ത്രിക്കും. അത്യാഹിത സമയങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന സന്ദേശം നൽകും.
പ്രതിപക്ഷം പറയുന്നത്
സുരക്ഷാസംവിധാനം ഉപയോഗിക്കുന്നതിൽ വരുത്തിയ ഗുരുതരമായ കാലതാമസമാണ് അപകടത്തിനു കാരണം. 2011–12 കാലഘട്ടത്തിൽ മമതാ ബാനർജി റെയിൽവേ മന്ത്രിയായിരിക്കെയാണ് 'ട്രെയിൻ കോളിഷൻ അവോയ്ഡൻസ് സിസ്റ്റം' (ടി.സി.എ.എസ്) എന്ന പേരിൽ ഈ സംവിധാനം ആദ്യമായി വികസിപ്പിച്ചത്. മോദി സർക്കാർ അധികാരമേറ്റ ശേഷം ഇതിന്റെ പേര് 'കവച്' എന്നാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |