ഹൈദരാബാദ്: ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെ അറസ്റ്റ് ചെയ്യാൻ തെലങ്കാന മുഖ്യമന്ത്രിയായിരിക്കേ കെ. ചന്ദ്രശേഖര റാവു പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തൽ തെലങ്കാനയിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചയാവുന്നു.
മകൾ കെ. കവിതയ്‌ക്കെതിരായ ഇ.ഡി. കേസ് ഒത്തുതീർപ്പാക്കാനായി വിലപേശാൻ വേണ്ടിയാണ് സന്തോഷിനെ അറസ്റ്റ് ചെയ്യാൻ കെ.സി.ആർ. ഉദ്ദേശിച്ചതെന്ന് മുൻ ഡെപ്യൂട്ടി കമ്മിഷണർ പി. രാധാകൃഷ്ണ റാവുവാണ് വെളിപ്പെടുത്തിയത്. രാധാകൃഷ്ണ റാവുവിന്റെ ആറുപേജുള്ള കുറ്റസമതത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കെ.സി.ആറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഭരണകക്ഷിയ്ക്കും തലവേദനയുണ്ടാക്കിയ പലരേയും താൻ 'കൈകാര്യം' ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കുറ്റസമ്മതത്തിൽ പറയുന്നു.
തെലങ്കാന ഫോൺ ടാപ്പിംഗ് കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ബൻജാര ഹിൽസിലെ വീട്ടിൽവെച്ച് കഴിഞ്ഞ മാർച്ചിലാണ് രാധാകൃഷ്ണ റാവു അറസ്റ്റിലായത്. സ്‌പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ചിന്റെ മേധാവിയായ ടി. പ്രഭാകര റാവുവാണ് കേസിലെ ഒന്നാം പ്രതി.
കനഗൊലുവിനെ ഒതുക്കാൻ റെയ്ഡ്
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗൊലുവിന്റെ സ്ഥാപനത്തിൽ റെയ്ഡ് ചെയ്തത് സംബന്ധിച്ചും രാധാകൃഷ്ണ റാവു വെളിപ്പെടുത്തൽ നടത്തി. കെ.സി.ആറിനേയും അദ്ദേഹത്തിന്റെ പാർട്ടിയേയും വിമർശിച്ച് പോസ്റ്റുകളിട്ടതാണ് റെയ്ഡിന് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |