ചെന്നെ: ''സ്റ്റാലിൻ താൻ വരവ് , വിടിയൽ തര പോരാര്
ഇതു താൻ ഇതു താൻ മക്കളുടെ മുടിവ്...''
(സ്റ്റാലിൻ തന്നെ വരും, അതാണ് ജനങ്ങളുടെ തീരുമാനം) ഡി.എം.കെയുടെ ഈ തിരഞ്ഞെടുപ്പ് ഗാനം ശരിവയ്ക്കും വിധമായിരുന്നു തമിഴ് മക്കളുടെ വിധിയെഴുത്ത്.
കോൺഗ്രസ്, സി.പി.എം, സി.പി.ഐ പാർട്ടികളെ ഒപ്പം കൂട്ടി മുന്നണി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട സ്റ്റാലിന് തമിഴ്നാട് നൽകിയത് 234 സീറ്റിൽ 156 സീറ്റിലെ വിജയം. പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഡി.എം.കെ അധികാരത്തിലേക്ക് തിരിച്ചു വരുന്നത്. ഡി.എം.കെയ്ക്ക് മാത്രം 125 സീറ്റുകൾ ലഭിച്ചെന്നാണ് സൂചന.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒന്നൊഴികെ എല്ലാ സീറ്റുകളും വാരിക്കൂട്ടിയതിന്റെ ആത്മവിശ്വാസത്തിൽ കൃത്യമായ പ്ലാൻ ഒരുക്കിയാണ് സ്റ്റാലിൻ പട നയിച്ചത്. പാർട്ടി അധികാരത്തിലെത്തിക്കുമ്പോൾ വിജയാവകാശം പങ്കിടാൻ മറ്റൊരാൾ വേണ്ടെന്ന വിധത്തിൽ വൺമാൻ ഷോയായിരുന്നു. ആത്മവിശ്വാസത്തിന്റെ പുറത്താണ് ഫലം വരുന്നതിനു മുമ്പേ മന്ത്രിസഭാ രൂപീകരണ ചർച്ച തുടങ്ങിവച്ചത്.
ജയലളിതയും കരുണാനിധിയും ഇല്ലാത്ത തിരഞ്ഞെടുപ്പിൽ ഹീറോ പരിവേഷമുള്ള നേതാവിന്റെ കുറവ് സ്റ്റാലിൻ നികത്തി. സിനിമാ സ്റ്റൈലിൽ പുരുഷാരത്തെ വകഞ്ഞു മാറ്റിയാണ് സ്റ്റാലിൻ യോഗങ്ങളിൽ എത്തിയിരുന്നത്. പകൽ സൺഗ്ലാസ് ധരിക്കും. സമൂഹമാദ്ധ്യമങ്ങൾ പരമാവധി ഉപയോഗിച്ചായിരുന്നു പ്രചാരണം. ആക്രമണം മോദിക്കെതിരെയായിരുന്നു.
അണ്ണാ ഡി.എം.കെ മുന്നണിയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം, മന്ത്രിമാരായ എസ്.പി.വേലുമണി, തങ്കമണി തുടങ്ങിയവരൊക്കെ വിജയിച്ചു.
ഉലകനായകന് കാലിടറി?
കമലഹാസൻ മത്സരിച്ച കോയമ്പത്തൂർ സൗത്തിൽ അവസാന റൗണ്ടുകൾക്കു തൊട്ടു മുമ്പുവരെ അദ്ദേഹം തന്നെയായിരുന്ന ലീഡ് ചെയ്തിരുന്നത്. ഒരു ഘട്ടത്തിൽ കോൺഗ്രസിന്റെ മൗര്യ എസ്. ജയകുമാർ രണ്ടാം സ്ഥാനത്തെത്തി. പിന്നീട് ബി.ജെ.പിയുടെ വാനതി ശ്രീനിവാസൻ രണ്ടാം സ്ഥാനത്തും പിന്നീട് ലീഡിലേക്കും എത്തി. തർക്കം കാരണം കോയമ്പത്തൂരിലെ വോട്ടണ്ണൽ രാത്രി 7.30ന് നിറുത്തിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |