ന്യൂഡൽഹി:ഭാരത് ബയോടെക്കിന്റെ കൊവാക്സിനു പിന്നാലെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ വാക്സിനും വിപണിയിലേക്ക്. ഹൈദരാബാദിലെ ബയോളജിക്കൽ - ഇ എന്ന സ്ഥാപനം വികസിപ്പിച്ച വാക്സിന്റെ 30 കോടി ഡോസ് വാങ്ങാൻ കേന്ദ്രസർക്കാർ ഓർഡർ നൽകി. 1500 കോടി രൂപ അഡ്വാൻസും നൽകി.
ഈ വാക്സിൻ മൂന്നാം ഘട്ട ക്ളിനിക്കൽ ട്രയലിലാണ്. അടിയന്തര ഉപയോഗത്തിന് വിദഗ്ദ്ധസമിതി ശുപാർശ ചെയ്‌തുകഴിഞ്ഞു. അനുമതി ലഭിച്ചാൽ ആഗസ്റ്റിനും ഡിസംബറിനും ഇടയിൽ വിപണിയിൽ എത്തും. കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിന്റെ സഹകരണത്തോടെയാണ് പരീക്ഷണങ്ങൾ. നൂറ് കോടി രൂപ വകുപ്പ് നേരത്തേ നൽകിയിരുന്നു. ഇതുൾപ്പെടെ ആറ് പുതിയ വാക്സിനുകൾക്കാണ് കേന്ദ്രം സഹായം നൽകുന്നത്.
കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയാണ് രാജ്യത്ത് കുത്തിവയ്‌ക്കുന്നത്. റഷ്യയുടെ സ്‌പുട്നിക് വി വാക്സിനും താമസിയാതെ കുത്തിവച്ചു തുടങ്ങും. അമേരിക്കയിലെ മൊഡേണ, ഫൈസർ വാക്സിൻ കമ്പനികളുമായി കേന്ദ്രം ചർച്ചയിലാണ്. രണ്ടാമത്തെ ഇന്ത്യൻ വാക്സിൻ കൂടി ലഭ്യമായാൽ ജൂലായ്- ആഗസ്റ്റ് മുതൽ പ്രതിദിനം ഒരു കോടി ഡോസ് കുത്തിവയ്‌ക്കാമെന്നാണ് പ്രതീക്ഷ.
മൂന്ന് വാക്സിനുകൾ കൂടി
സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ മൂന്ന് വാക്സിനുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നോവോവാക്സ് കമ്പനിയുടെ കൊവോവാക്സിൻ മൂന്നാം ക്ളിനിക്കൽ ട്രയലിലാണ്. ഒറ്റ ഡോസ് വാക്സിനായ കൊഡാജെനിക്സിന്റെ ട്രയൽ ബ്രിട്ടനിൽ പുരോഗമിക്കുന്നു. ക്ലിനിക്കൽ ട്രയൽ നടക്കുന്ന സ്പൈ ബയോടെക്കിന്റെ വാക്സിനാണ് മൂന്നാമത്തേത്.
ബയോളജിക്കൽ- ഇയുടെ മറ്റ് വാക്സിനുകൾ
ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ 60 കോടി ഡോസ് പ്രതിവർഷം നിർമ്മിക്കും
കാനഡയിലെ പ്രൊവിഡൻസ് തെറാപ്പ്യൂട്ടിക്സ് ഹോൾഡിംഗ്സിന്റെ എം.ആർ.എൻ.എ ( mRNA ) വാക്സിനുകൾ നിർമ്മിക്കാനും കരാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |