ന്യൂഡൽഹി: ഇന്ത്യയുടെ യുദ്ധങ്ങൾ, സൈനിക നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ തരംതിരിച്ച് സമാഹരിക്കുന്നതിനും ചരിത്രരേഖയായി പ്രസിദ്ധീകരിക്കുന്നതിനും പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. യുദ്ധ ഡയറികൾ, നടപടിക്രമങ്ങൾ സംബന്ധിച്ച എഴുത്തുകുത്തുകൾ, യുദ്ധങ്ങൾ നടന്ന സമയത്തെ റെക്കാഡ് ബുക്കുകൾ തുടങ്ങിയ രേഖകൾ ഹിസ്റ്ററി ഡിവിഷന് നൽകാനാണ് പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് അനുമതി നൽകിയത്.
25 വർഷത്തെ യുദ്ധരഹസ്യങ്ങളാണ് വെളിപ്പെടുത്താൻ അനുമതി നൽകിയതെങ്കിലും അതിലും പഴക്കമുള്ളവ ഗവേഷകരിൽ നിന്നും മറ്റും ശേഖരിക്കാനും നിർദ്ദേശമുണ്ട്. യുദ്ധ രേഖകൾ സമാഹരിക്കാൻ പ്രതിരോധ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സായുധ സേനകളിലെയും, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളിലെയും പ്രതിനിധികളും യുദ്ധ ചരിത്രകാരൻമാരും അടങ്ങിയ കമ്മിറ്റി രൂപീകരിക്കാനും നിർദ്ദേശമുണ്ട്. ഒരു യുദ്ധമോ, സൈനിക നടപടിയോ സംഭവിച്ച് രണ്ടു വർഷത്തിനുള്ളിൽ കമ്മിറ്റി രൂപീകരിച്ച് അഞ്ചുവർഷത്തിനുള്ളിൽ രേഖകൾ സമാഹരിച്ചിരിക്കണം.
യുദ്ധ രേഖകൾ സമാഹരിക്കാനും ചരിത്രമാക്കാനും കെ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള കാർഗിൽ റിവ്യൂ കമ്മിറ്റിയും ഉദ്യോഗസ്ഥരും ക്രിമിനലുകളുമയുള്ള ബന്ധം പഠിക്കാൻ നിയോഗിച്ച എൻ.എൻ. വോറ കമ്മിറ്റിയും ശുപാർശ ചെയ്‌തിരുന്നു. യുദ്ധങ്ങളിലെ പിഴവുകൾ മനസിലാക്കാനും പരിഹരിക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |