വിടുതൽ ഉത്തരവിൽ തീരുമാനം ഇന്ന് (17ന്)
ഹൈക്കോടതി ഉത്തരവിനെതിരെ പൊലീസ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഗൂഢാലോചന ആരോപിച്ച് അറസ്റ്റിലാവുകയും ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്ത വിദ്യാർത്ഥികളുടെ ജയിൽ മോചനം തടയാൻ നാടകീയ നീക്കവുമായി ഡൽഹി പൊലീസ്.
ജാമ്യം അനുവദിച്ച വനിതാ അവകാശ ഗ്രൂപ്പായ പിഞ്ച്‌റ തോഡ് പ്രവർത്തകരും ജെ.എൻ.യു വിദ്യാർത്ഥിനികളുമായ ദേവാംഗന കലിത, നതാഷ നർവാൾ, ജാമിയ വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹ എന്നിവരുടെ മേൽവിലാസങ്ങൾ അടക്കമുള്ളവ പരിശോധിക്കാൻ മൂന്ന് ദിവസത്തെ സമയം വേണമെന്നാണ് ഇന്നലെ ഡൽഹി പൊലീസ് കോടതിയോട് ആവശ്യപ്പെട്ടത്. സമയക്കുറവ് മൂലം വിദ്യാർത്ഥികളുടെ വിലാസങ്ങൾ പരിശോധിക്കാനായില്ല. ആസിഫ്, ദേവാങ്കന എന്നിവർ ജാർഖണ്ഡ്, അസാം സ്വദേശികളാണ്. ഇവരുടെ വിവരങ്ങൾ സമർപ്പിക്കാൻ 22 വരെ സമയം വേണം. ഹരിയാനയിലെ റോത്തക് സ്വദേശിയായ നതാഷയ്ക്കായി 19 വരെയും സമയം ആവശ്യമുണ്ട്. മൂന്നുപേരുടേയും ജാമ്യക്കാരുടെ ആധാർ വിവരങ്ങൾ അടക്കം പരിശോധിക്കണം. നടപടി ക്രമങ്ങൾ അവസാനിക്കും വരെ ഇവരെ മോചിപ്പിക്കരുതെന്നും ഡൽഹി പൊലീസ് അപേക്ഷയിൽ ആവശ്യപ്പെട്ടു.
ഇതിനിടെ വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചു.
സി.പി.എം നേതാവ് വൃന്ദ കാരാട്ട്, ആക്ടിവിസ്റ്റ് ഗൗതം ഭാൻ, ജെ.എൻ.യു, ഡൽഹി യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ എന്നിവിടങ്ങളിലെ നിരവധി പ്രൊഫസർമാർ അടക്കമുള്ളവർ വിദ്യാർത്ഥികൾക്ക് ആൾജാമ്യം നൽകാൻ കോടതിയിലെത്തി.
കീഴ്‌കോടതിയെ സമീപിച്ച് വിദ്യാർത്ഥികൾ
ഡൽഹി പൊലീസിന്റെ നീക്കം തടയണമെന്നും അടിയന്തിരമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തീഹാർ ജയിലിൽ കഴിയുന്ന വിദ്യാർത്ഥികൾ ഡൽഹി കർകർഡൂമ സെഷൻസ് കോടതിയെ സമീപിച്ചു. വാദം കേട്ട അഡിഷണൽ സെഷൻസ് ജഡ്ജ് രവീന്ദ്ര ബേദി ഇന്ന് രാവിലെ 11ന് കേസ് വിധി പറയാൻ മാറ്റി. ഇതിനിടെ വിർച്വൽ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകരെ ജഡ്ജി പുറത്താക്കിയത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ഹൈക്കോടതി ഉത്തരവ് അവഗണിച്ച് ഡൽഹി പൊലീസ് മനഃപൂർവം മോചനം വൈകിപ്പിക്കുകയാണെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകർ അദിത് പൂജാരി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |