ന്യൂഡൽഹി: കൊവിഡ് രണ്ടാം വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും പരിശോധനകളും നിരീക്ഷണവും ചികിത്സാരീതികളും തുടരണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾളോട് നിർദ്ദേശിച്ചു. ഇളവുകൾ നൽകുമ്പോഴുണ്ടാകുന്ന ആൾക്കൂട്ടം, രോഗവ്യാപനം വർദ്ധിക്കാനിടയാക്കുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ഓർമ്മിപ്പിക്കുന്നു.
കൊവിഡ് കേസുകൾ കുറയുന്നതിനാൽ രാജ്യത്ത് പല സംസ്ഥാനങ്ങളും അൺലോക്കിംഗ് നടപടികൾ ആരംഭിച്ചതും മാർക്കറ്റുകളിലും മറ്റും ആൾക്കൂട്ടമുണ്ടാകുന്നതും കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ ഓർമ്മപ്പെടുത്തൽ. പരിശോധനകളിൽ കുറവു വരുത്തരുതെന്ന് കത്തിൽ പ്രത്യേക നിർദ്ദേശമുണ്ട്. ഏതെങ്കിലും പ്രദേശങ്ങളിൽ കൊവിഡ് കേസുകൾ കൂടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൈക്രോതലത്തിൽ കണ്ടെയ്മെന്റ് സോണുകളായി തിരിച്ച് രോഗവ്യാപനം തടയണം.
താഴെത്തട്ടിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ ഇളവുകൾ നൽകാവൂ. മാർക്കറ്റുകളിലും മറ്റും തിരക്ക് കൂടുന്ന സാഹചര്യത്തിൽ മാസ്ക് അണിയലും സമൂഹഅകലം പാലിക്കലും ഉറപ്പാക്കണം. കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകുന്നതിന് സൗകര്യമേർപ്പെടുത്താനും നിർദ്ദേശമുണ്ട്.
ആരോഗ്യപ്രവർത്തകരുടെയും ചികിത്സാ കേന്ദ്രങ്ങളുടെയും സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്ന് മറ്റൊരു കത്തിൽ അജയ് ഭല്ല നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അടക്കം വരുന്ന വ്യാജ വാർത്തകൾ തടയാനും അക്രമ സംഭവങ്ങൾക്കെതിരെ നിയമ നടപടിയെടുക്കാനും കത്തിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |