ന്യൂഡൽഹി: പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഒരു രാഷ്ട്രപതി ആദ്യമായി നടത്തുന്ന ട്രെയിൻ യാത്രയ്ക്ക് സാക്ഷിയായി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷൻ. ഉത്തർപ്രദേശിലെ കാൺപൂരിൽ ജന്മഗ്രാമമായ പരൗഖിലേക്കാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും പത്‌നി സുനിതാ ദേവി കോവിന്ദും ഇന്നലെ പ്രത്യേക ട്രെയിനിൽ പോയത്. സ്‌കൂൾ കാലത്തെ സഹപാഠികളെയും സുഹൃത്തുക്കളെയും കാണാൻ ജിൻഝാക്ക്, റൂറാ എന്നീ സ്ഥലങ്ങളിൽ ട്രെയിൻ നിർത്തി.
27ന് പരൗഖിൽ രണ്ട് സ്വീകരണങ്ങളുണ്ട്. 28ന് കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ലക്‌നൗവിലേക്കും രാഷ്ട്രപതി ട്രെയിനിൽ പോകും. അവിടെ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിലാണ് മടക്കം.
പ്രസിഡൻഷ്യൽ സലൂൺ
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പലപ്പോഴും ട്രെയിനിൽ സഞ്ചരിച്ചിരുന്നു. അദ്ദേഹത്തിനായി 1956ലാണ് റെയിൽവേ പ്രസിഡൻഷ്യൽ സലൂൺ നിർമിച്ചത്. രണ്ട് എ.സി. കോച്ചുകൾ. നമ്പർ 9000, 9001. രാഷ്ട്രപതിമാരായിരുന്ന സക്കീർ ഹുസൈൻ, വി.വി ഗിരി, എൻ. സഞ്ജീവ റെഡ്ഡി എന്നിവരും ജനങ്ങളുമായി സംവദിക്കാൻ ട്രെയിനിൽ പോയിരുന്നു. സഞ്ജീവ റെഡ്ഡിക്ക് ശേഷം മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് ഡോ. എ.പി.ജെ അബ്ദുൾ കലാമാണ്. ട്രെയിനിൽ സഞ്ചരിച്ച രാഷ്ട്രപതി. ഇന്ത്യൻ മിലിട്ടറി അക്കാഡമിയിലെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ ഡെറാഡൂണിലേക്കായിരുന്നു കലാമിന്റെ യാത്ര.
പ്രതിഭ പാട്ടീൽ രാഷ്ട്രപതി ആയപ്പോൾ ട്രെയിൻ യാത്രയ്ക്ക് താതപര്യം പ്രകടിപ്പിച്ചിങ്കിലും പ്രസിഡൻഷ്യൽ സൂട്ട് ഡീ കമ്മീഷൻ ചെയ്തിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് റെയിൽവേ പ്രസിഡൻഷ്യൽ സലൂൺ പുനർനിർമ്മിച്ചിരുന്നു.
യാത്രക്കാരില്ലാതെ മന്ത്രിമാരുടെ കോച്ചുകൾ
മന്ത്രിമാർക്കുള്ള പ്രത്യേക കോച്ചുകൾ ഉപയോഗിക്കാതെ കിടക്കുകയാണ്. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രി ആയിരുന്നപ്പോൾ പതിവായി പ്രത്യേക കോച്ചിൽ സഞ്ചരിച്ചിരുന്നു. മന്ത്രിയെന്ന നിലയിൽ 370 തവണയാണ് അദ്ദേഹം ട്രെയിനിൽ സഞ്ചരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |