ലക്നൗ: ഉന്നാവ് പീഡനക്കേസിലെ ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി നേതാവായ അരുൺ സിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ശനിയാഴ്ച പത്രിക നൽകി. ഇയാൾ കേസിലെ മുഖ്യപ്രതിയും ബി.ജെ.പി എം.എൽ.എയുമായിരുന്ന കുൽദീപ് സിംഗ് സെംഗാറിന്‍റെ അടുത്ത സഹായി ആണ് . യു.പി മന്ത്രി രാഘവേന്ദ്ര പ്രതാപ് സിംഗിന്റെ ബന്ധുവും ഉന്നാവ് ഔറസ് വാർഡിലെ ജില്ലാ പഞ്ചായത്ത് അംഗവുമാണിയാൾ.ഉന്നാവ് ബി.ജെ.പി എം.പി സാക്ഷി മഹാരാജിനൊപ്പമാണ് ഇയാൾ പത്രിക സമർപ്പിക്കാനെത്തിയത്.
അതേസമയം, തന്റെ പിതാവിനെ കൊലപ്പെടുത്തിയവരിൽ സിംഗുമുണ്ടായിരുന്നുവെന്ന് പീഡനത്തിനിരയായ യുവതി പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നതിന് ശേഷം സിംഗിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയിരുന്നുവെന്ന് ബി.ജെ.പി ഉന്നാവ് ജില്ലാ പ്രസിഡന്റ് രാജ് കിഷോർ റാവത്ത് പറഞ്ഞു. എന്നാൽ, സാക്ഷി മഹാരാജ് സിംഗിനൊപ്പമാണ്. സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന പ്രഖ്യാപനം പുറത്തുവന്ന് രണ്ടാം ദിവസമാണ് സിംഗ് പത്രിക നൽകിയത്.
ശകുൻ സിംഗാണ് ബി.ജെ.പി ടിക്കറ്റിലെ ഔദ്യോഗിക സ്ഥാനാർത്ഥി. അതേസമയം,സിംഗ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെങ്കിൽ അത് അദ്ദേഹത്തിന്റെ ഇഷ്ടമാണെന്നും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും റാവത്ത് പറഞ്ഞു. എന്നാൽ, സിംഗിന്റെ പത്രിക സമർപ്പണത്തിന് സാക്ഷി മഹാരാജ് പങ്കെടുത്തത് എങ്ങനെ ന്യായീകരിക്കുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |