ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർൺ ജഗ്ദീപ് ധൻകറിനെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി മമത ബാനർജി. ഗവർണറെ അഴിമതിക്കാരൻ എന്ന് വിളിച്ച മമത ജെയിൻ ഹവാല കേസിൽ ഇദ്ദേഹത്തിനെതിരെ കുറ്റപത്രമുണ്ടായിരുന്നുവെന്നും ആരോപിച്ചു.
ജഗ്ദീപ് ധൻകറിനെ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ താൻ മൂന്ന് കത്തുകൾ എഴുതിയിട്ടുണ്ടെന്നും മമത പറഞ്ഞു. 'പശ്ചിമ ബംഗാൾ ഗവർണറെ നീക്കം ചെയ്യുന്നതിനായി ഞാൻ മൂന്ന് കത്തുകൾ എഴുതിയിട്ടുണ്ട്. അദ്ദേഹം അഴിമതിക്കാരനാണ്, 1996 ൽ ജെയിൻ ഹവാല കേസിലെ കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. കോടതിയിൽ പോയി പേര് മാറ്റി. എന്നാൽ ഇതിനെതിരെ ഒരു പൊതുതാത്പര്യ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. അതിൽ തീർപ്പ് കൽപ്പിച്ചിട്ടില്ല. അദ്ദേഹം ഒരു അഴിമതിക്കാരനാണെന്ന് പറയേണ്ടി വന്നതിൽ ഞാൻ ഖേദിക്കുന്നു.' -മമത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രത്തിന് ഇക്കാര്യം അറിയില്ലെങ്കിൽ താൻ പറഞ്ഞു തരാം. കുറ്റപത്രം പുറത്തെടുത്ത് ഇയാളുടെ പേര് ഉണ്ടോ ഇല്ലയോയെന്ന് പരിശോധിക്കുക. ഇതുപോലുള്ള ഒരാളെ ഗവർണറായി തുടരാൻ കേന്ദ്രം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു.
എന്നാൽ മമതയുടെ ആരോപണം ധൻകർ തള്ളി. 'ഞാനൊരു കുറ്റപത്രത്തിലും ഉൾപ്പെട്ടിട്ടില്ല. അത്തരമൊരു രേഖയുമില്ല. വസ്തുതകൾക്ക് നിരക്കാത്ത കാര്യമാണിത്. ഒരു കോടതിയിൽ നിന്ന് ഞാൻ സ്‌റ്റേ എടുത്തിട്ടുമില്ല'- ധൻകർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |