ന്യൂഡൽഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ അലോപ്പതിയെക്കുറിച്ചുള്ള പരാമർശങ്ങളടങ്ങിയ വിവാദ പ്രസംഗത്തിന്റെ മുഴുവൻ ശബ്ദരേഖയും ഹാജരാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ഐ.എം.എ നൽകിയ പരാതികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ അടിയന്തിരമായി സ്റ്റേ ചെയ്യണം, കേസുകളിലെ നടപടികൾ ഡൽഹിയിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള രാംദേവിന്റെ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.
ജസ്റ്റിസുമാരായ എസ്.എ.ബോപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. രാംദേവിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരായി. രാംദേവ് അലോപ്പതിക്ക് എതിരല്ലെന്നും യോഗ, ആയുർവേദ എന്നിവയുടെ പ്രശസ്തനായ പ്രചാരകനാണെന്നും റോത്തഗി വാദിച്ചു.
സമൂഹ മാദ്ധ്യമങ്ങളിലൂടെ അലോപ്പതിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ പരാതിയിലാണ് രാംദേവിന് എതിരെ പാട്‌ന, റായ്‌പൂർ എന്നിവിടങ്ങളിൽ ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓക്‌സിജൻ ലഭിക്കാതെ മരിച്ചവരെക്കാൾ കൂടുതൽപ്പേർ അലോപ്പതി മരുന്നുകൾ കഴിച്ചതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടുവെന്ന് രാംദേവ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |