ന്യൂഡൽഹി: ജമ്മു വ്യോമത്താവളത്തിൽ പാക് ഭീകരർ ഡ്രോൺ ആക്രമണം നടത്തിയതിന്റെ തലേന്ന് ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നയതന്ത്ര ചടങ്ങ് നടക്കുമ്പോൾ മന്ദിര സമുച്ചയത്തിന് മീതേ ഡ്രോൺ ചുറ്റിപ്പറന്നത് വൻ സുരക്ഷാ ഭീഷണി സൃഷ്ടിച്ചതായി വെളിപ്പെട്ടു. പാക് വിദേശ മന്ത്രാലയത്തെ രേഖാമൂലം പ്രതിഷേധം അറിയിച്ച ഇന്ത്യ അന്വേഷണം ആവശ്യപ്പെട്ടു.
ജൂൺ 26നായിരുന്നു സംഭവം. 27നാണ് ജമ്മു വ്യോമസേനാ താവളത്തിൽ ഡ്രോൺ ആക്രമണം നടന്നത്.
ഇന്ത്യൻ ഹൈക്കമ്മിഷൻ മന്ദിരത്തിനും റസിഡൻഷ്യൽ സമുച്ചയത്തിനും മീതേയാണ് ഡ്രോൺ പറന്നത്. പാക് തലസ്ഥാനമായ ഇസ്ലാമബാദിലെ വിദേശ നയതന്ത്ര കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാമേഖലയിൽ ഡ്രോൺ പറക്കുന്നത് ആദ്യമാണ്.
ഹൈക്കമ്മിഷന്റെ ഡ്രോൺ ഭീഷണി ഇന്നലെയാണ് കേന്ദ്ര വിദേശ മന്ത്രാലയം സ്ഥിരീകരിച്ചത്. ഹൈക്കമ്മിഷനിലെ ചടങ്ങിന്റെ വിശദാംങ്ങൾ ശേഖരിക്കാനാണ് ഡ്രോൺ എത്തിയതെന്നാണ് റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐ. എസ്. ഐ ചാരപ്പണിക്ക് അയച്ചതാണോ അതോ, ഭീകരർ ആക്രമണത്തിന്റെ റിഹേഴ്സൽ പോലെ അയച്ചതാണോ ഡ്രോൺ എന്ന് വ്യക്തമല്ല.രണ്ടായാലും ഇന്ത്യൻ ഹൈക്കമ്മിഷൻ മന്ദിരത്തിലെ സുരക്ഷാ പാളിച്ചയാണ് വെളിപ്പെട്ടത്.
ജമ്മു ഡ്രോൺ ആക്രമണത്തിന് പിന്നാലെ മേഖലയിൽ ഭീകരാക്രമണ ഭീഷണി പരത്തി പാക് ഡ്രോണുകൾ തുടർച്ചയായി അതിർത്തി ലംഘിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെല്ലാം പരസ്പരം ബന്ധമുണ്ടെന്നും പാകിസ്ഥാന്റെ ഒരു വലിയ ഭീകരാക്രമണ പദ്ധതിയുടെ ട്രയൽ ആവാം ഹൈക്കമ്മിഷനിലെ ഡ്രോൺ ഭീഷണി എന്നുമാണ് സുരക്ഷാ വൃത്തങ്ങൾ വിലയിരുത്തുന്നത്.
ജമ്മു അതിർത്തിയിലെ അർനിയ സെക്‌ടറിൽ ഇന്നലെ പുലർച്ചെ 4.25ന് നിയന്ത്രണ രേഖ കടന്നു വന്ന ഡ്രോൺ ബി.എസ്.എഫ് ജവാൻമാർ വെടി വച്ചപ്പോൾ പറന്നകന്നു.
ഡ്രോൺ നിയമ ഭേദഗതി
ഡ്രോൺ ഉപയോഗം നിയന്ത്രിക്കാനും പ്രതിരോധം ശക്തമാക്കാനും ബന്ധപ്പെട്ട നിയമം കേന്ദ്രം ഭേദഗതി ചെയ്യും. ഡ്രോണുകൾ വൻ സുരക്ഷാ ഭീഷണിയാകുമെന്ന ആശങ്ക ശക്തമായതിനാൽ അവയുടെ വിൽപ്പന കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്. ജമ്മു ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിൽ ഭേദഗതി ചർച്ച ചെയ്തിരുന്നു. ആഗസ്റ്റ് 15ഓടെ ഭേദഗതിക്ക് അന്തിമ രൂപമായേക്കും.
'ജൂൺ 26ന് ഇന്ത്യൻ ഹൈക്കമ്മിഷന് മീതേ ഡ്രോൺ കണ്ടെത്തി. ഇക്കാര്യം പാക് ഗവൺമെന്റിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഇത് അന്വേഷിക്കുമെന്നും ഭാവിയിൽ ഇത്തരം സുരക്ഷാ വീഴ്‌ചകൾ ആവർത്തിക്കില്ലെന്നും പ്രതീക്ഷിക്കുന്നു ''
- വിദേശമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി
(ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |