ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന ഡെപ്യൂട്ടി സ്‌പീക്കർ രൺബീർ ഗംഗ്വായുടെ വാഹനം തടഞ്ഞ നൂറോളം കർഷകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.
കഴിഞ്ഞ 11ന് നടന്ന സംഭവത്തിൽ വ്യാഴാഴ്ച അഞ്ച് കർഷകരെ രാജ്യദ്രോഹകേസിൽ അറസ്റ്റ് ചെയ്തതാണ് അക്രമങ്ങൾ പൊടുന്നനെ പൊട്ടിപ്പുറപ്പെടാൻ കാരണം. ഹരിയാനയിലെ സിൽസയിൽ നടന്ന റോഡ് ഉപരോധം തകർക്കാൻ തീർത്ത ബാരിക്കേഡുകൾ പ്രതിഷേധക്കാർ തല്ലിതകർത്തു. പ്രദേശത്ത് വൈകിയും സംഘർഷം തുടരുകയാണ്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തും സമരത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. പ്രതിഷേധത്തെ തുടർന്ന് വൻ പൊലീസ് സന്നാഹത്തെയാണ് സിർസയിൽ വിന്യസിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ കൈവിട്ടതോടെ സ്ഥലത്ത് കേന്ദ്ര സേനയെ ഇറക്കി.
പ്രശ്‌ന പരിഹാരത്തിന് 20 അംഗ കർഷക സംഘം ഹരിയാന സർക്കാരുമായി ഇന്നലെ വൈകിട്ട് ചർച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. ഇതിനിടെ കർഷകർ മർദ്ദിച്ചെന്ന പരാതിയുമായി ബി.ജെ.പി നേതാവ് സഞ്ജയ് ടണ്ടൻ, ചണ്ഡീഗഢ് മേയർ രവികാന്ത് ശർമ എന്നിവർ രംഗത്തെത്തി. ഇവരുടെ വാഹനങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്. ബി.ജെ.പി ഹിമാചൽ യൂണിറ്റിന്റെ ചുമതലയുള്ള നേതാവാണ് സഞ്ജയ് ടണ്ടൻ. ചണ്ഡീഗഢിലെ സെക്ടർ 48ലെ മാർക്കറ്റിൽ വ്യാപാരികളുടെ സംഘടന സംഘടിപ്പിച്ച നന്ദിപ്രകാശന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇദ്ദേഹം. തനിക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് ഇദ്ദേഹം ആരോപിച്ചു. റേഞ്ച് റോവർ വാഹനം തടഞ്ഞുനിറുത്തി അടിച്ചു തകർത്തു. പൊലീസ് നോക്കിനിൽക്കെയായിരുന്നു അക്രമം. മേയറുടെ കാറും നശിപ്പിച്ചതായി ടണ്ടൻ പറഞ്ഞു.
അതേസമയം, സംഘർഷ സാദ്ധ്യതയുണ്ടെന്നും സ്ഥലത്ത് നിന്ന് മാറണമെന്നും ബി.ജെ.പി നേതാക്കളെ പൊലീസ് അറിയിച്ചിരുന്നതായാണ് വിവരം.അതേസമയം കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി കർഷക നേതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു.
പ്രധാന സമരവേദിയായ ഡൽഹിയിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് ഹരിയാനയിലെ സിർസ.
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ ഒന്നര വർഷമായി സമരം ചെയ്യുന്ന കർഷകർക്കെതിരെ ഇതാദ്യമായാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |