മുംബയ്: മുംബയിൽ കനത്ത മഴയെത്തുടർന്ന് ചെമ്പൂർ, വിക്രോളി പ്രദേശങ്ങളിൽ കെട്ടിടം തകർന്ന് 22 മരണം. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തിൽ മാത്രം 17 പേർ മരിച്ചു. വിക്രോളിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ചെമ്പൂരിൽ നിന്ന് 15 പേരെയും വിക്രോളിയിൽ നിന്ന് ഒൻപത് പേരെയും രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്
. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും അറിയിച്ചു.
കനത്ത മഴ മൂലം മുംബയിലെ സെൻട്രൽ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിൽ ലോക്കൽ ട്രെയിൻ സർവീസുകളടക്കം തടസ്സപ്പെട്ടു. സി.എസ്.എം.ടിക്കും താനെയ്ക്കുമിടയിലെ സർവീസുകളും നിറുത്തിവച്ചു. രണ്ട് ദിവസമായി തുടരുന്ന മഴ മൂലം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. റെയിൽവേ ട്രാക്കുകളിലും വെള്ളം കയറി. അടുത്ത അഞ്ച് ദിവസം മുംബയിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
വടക്കേ ഇന്ത്യയിൽ
കനത്ത മഴയ്ക്ക് സാദ്ധ്യത
വടക്കേ ഇന്ത്യയിൽ 21 വരെയും പടിഞ്ഞാറൻ തീരത്ത് 23 വരെയും കനത്തമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ്അറിയിച്ചു. യു.പി, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനിടെ കൊടുങ്കാറ്റിനും മിന്നലിനും സാദ്ധ്യതയുണ്ട്.
പടിഞ്ഞാറൻ ഹിമാലയൻ, വടക്കുപടിഞ്ഞാറൻ മേഖലകളിലും,പടിഞ്ഞാറേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും ശക്തമായ മഴ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |