ന്യൂഡൽഹി: കൊവിഡിനേക്കാൾ മാരകമായ പക്ഷിപ്പനി വൈറസ് (ഏവിയൻ ഇൻഫ്‌ളുവൻസ - എച്ച് 5 എൻ1 ) ബാധിച്ച് ഇന്ത്യയിൽ ആദ്യത്തെ മരണം ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ റിപ്പോർട്ട് ചെയ്‌തു. ഇവിടെ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശി സുശീൽ എന്ന 12 കാരൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ബാലന് പക്ഷിപ്പനി ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.
ന്യൂമോണിയയും രക്താർബുദവും ബാധിച്ച ബാലനെ ജൂലായ് രണ്ടിനാണ് എയിംസിൽ പ്രവേശിപ്പിച്ചത്. അവിടത്തെ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും ഇൻഫ്ലുവൻസ പോസിറ്റീവായി. തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച് 5എൻ1 സ്ഥിരീകരിച്ചത്.
ബാലനുമായി സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിലാണ്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്റെ ഗ്രാമത്തിലെത്തി വൈറസ് ബാധ കണ്ടെത്താൻ പരിശോധന വ്യാപിപ്പിച്ചു. ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ വർഷം ആദ്യം പക്ഷിപ്പനിമൂലം ആയിരക്കണക്കിന് പക്ഷികൾ ചത്തൊടുങ്ങുകയും പതിനായിരക്കണക്കിന് വളർത്തു പക്ഷികളെ കൊന്നൊടുക്കുകയും ചെയ്‌തിരുന്നു.
മനുഷ്യരിലേക്ക് എങ്ങനെ?
വൈറസിന്റെ ജനിതക വ്യതിയാനം രോഗപ്പകർച്ചയുണ്ടാക്കും. രോഗബാധയുള്ള പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായും സമ്പർക്കം, രോഗമുള്ള പക്ഷികളുടെ മാംസം, മുട്ട എന്നിവ വേവിക്കാതെ കഴിക്കുക, രോഗം മൂലം ചത്ത പക്ഷികളെ സുരക്ഷാമുൻകരുതൽ ഇല്ലാതെ കൈകാര്യം ചെയ്യുക തുടങ്ങിയവയിലൂടെ മനുഷ്യരിൽ രോഗം ബാധിക്കാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി റിപ്പോർട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |