ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ സുപ്രീംകോടതി സിറ്റിംഗ് ജഡ്‌ജിയോ വിരമിച്ച ജഡ്‌ജിയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന മാദ്ധ്യമപ്രവർത്തകരായ ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ എൻ. റാമും ഏഷ്യാനെറ്റ് സ്ഥാപകൻ ശശികുമാറും ഹർജി സമർപ്പിച്ചു. പെഗസസ് ചാര സോഫ്റ്റ്‌വെയറിനുള്ള ലൈസൻസ് സർക്കാരോ സർക്കാർ ഏജൻസിയോ വാങ്ങിയിട്ടുണ്ടോ എന്നും ഇതുപയോഗിച്ച് ഫോൺ ചോർത്താൻ ആരെയെങ്കിലും അധികാരപ്പെടുത്തിയിട്ടുണ്ടോ എന്നും വെളിപ്പെടുത്താൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
മന്ത്രിമാരും പ്രതിപക്ഷനേതാക്കളും മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ 142 പ്രമുഖരുടെ ഫോണുകളാണ് ചോർത്തിയത്. സൈനിക നിലവാരമുള്ള ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തിയ കൂട്ട ഫോൺ ചോർത്തൽ മൗലികാവകാശങ്ങളുടെ ലംഘനമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെയും വിമതശബ്ദത്തെയും അടിച്ചമർത്താനും ജനാധിപത്യത്തിന്റെ നെടുംതൂണുകളായ സ്വതന്ത്ര സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറി അവയെ ശിഥിലമാക്കാനുമുള്ള ശ്രമമാണ്. ഇതിന് യാതൊരു നിയമസാധുതയും ഇല്ല. ക്രിമിനൽ കുറ്റമാണിത്.
നിരീക്ഷണം സംബന്ധിച്ച ടെലഗ്രാഫ് നിയമത്തിന്റെ പൂർണ ലംഘനമാണിത്. പൊതുവായ അടിയന്തരാവസ്ഥയിലോ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതര സാഹചര്യത്തിലോ മാത്രമാണ് ഇത്തരം നിരീക്ഷണങ്ങൾക്ക് സാധുതയുള്ളത്. അത്തരം സാഹചര്യങ്ങൾ പോലും സർക്കാരിന് ഏകപക്ഷീയമായി തീരുമാനിക്കാനാവില്ല. പെഗസസ് ലൈസൻസ് വാങ്ങിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര, ഐടി, വാർത്താവിനിമയ മന്ത്രാലയങ്ങൾ ഇനിയും പറഞ്ഞിട്ടില്ലെന്നും ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പെഗസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ എത്തുന്ന മൂന്നാമത്തെ ഹർജിയാണിത്. അഭിഭാഷകൻ എം.എൽ. ശർമ്മ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എന്നിവരാണ് നേരത്തേ ഹർജികൾ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |