ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിഷയം പാർലമെന്റിന്റെ ഇരു സഭകളിലും ചർച്ച ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തി.
14 പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച് 18 നേതാക്കൾ സംയുക്തമായി ഇറക്കിയ പ്രസ്‌താവനയിൽ പെഗസസ് വിഷയത്തിന് ശേഷം കർഷക സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാരിനെ സമ്മർദ്ധത്തിലാക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ തുടർച്ചയായാണ് സംയുക്ത പ്രസ്താവന.
പെഗസസ് ഇരുസഭകളിലും ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിക്കുന്ന ധാർഷ്‌ട്യം നിറഞ്ഞതും അയവില്ലാത്തതുമായ നിലപാടാണ് കേന്ദ്രസർക്കാരിന്റേത്. പെഗസസിനെതിരെ നടത്തുന്ന പ്രതിഷേധം മൂലം പാർലമെന്റ് സ്തംഭനനമുണ്ടാകുന്നു എന്ന വ്യാജപ്രചാരണവും നടത്തുന്നു. പാർലമെന്റ് സ്തംഭനത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. പാർലമെന്ററി ജനാധിപത്യം മാനിച്ച് ചർച്ച നടത്തണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മല്ലികാർജ്ജുന ഖാർഗെ, ആനന്ദ്ശർമ്മ (കോൺഗ്രസ്), ശരത് പവാർ (എൻ.സി.പി), ടി.ആർ ബാലു, തിരുച്ചി ശിവ (ഡി.എം.കെ), രാംഗോപാൽ വർമ്മ (എസ്.പി), ഡെറിക് ഒബ്രെയ്‌ൻ, കല്യാൺബാനർജി (തൃണമൂൽ), സഞ്ജയ് റൗത്ത്, വിനായക് റൗത്ത് (ശിവസേന), എളമരം കരീം (സി.പി.എം), ബിനോയ് വിശ്വം (സി.പി.ഐ), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ളീം ലീഗ്), എൻ.കെ.പ്രേമചന്ദ്രൻ (ആർ.എസ്.പി), എം.വി. ശ്രേയാസ്‌കുമാർ (എൽ.ജെ.ഡി), ഹസ്‌നയിൻ മസൂദി (നാഷണൽ കോൺഫറൻസ്), മനോജ് ഝാ (ആർ.ജെ.ഡി) കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ പ്രഭാതവിരുന്നിൽ നിന്ന് വിട്ടു നിന്ന ആംആദ്മി പാർട്ടിയുടെ പ്രതിനിധി സുശീൽ ഗുപ്‌ത തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടിട്ടത്.
അതിനിടെ ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. ലോക്‌സഭ മൂന്നുതവണയും രാജ്യസഭ രണ്ടുതവണയും ബഹളത്തിൽ നിറുത്തിവച്ചു. ബഹളത്തിനിടയിലും ലോക്‌സഭയിൽ ദേശീയ തലസ്ഥാന മേഖലയിലെ അന്തരീക്ഷവായു ഗുണനിലവാര ബില്ലും നാളികേരള വികസനബോർഡ് പരിഷ്കാരവുമായി ബന്ധപ്പെട്ട ബില്ലും രാജ്യസഭയിൽ എയർപോർട്ട് ഇക്കണോമി റെഗുലേറ്ററി അതോറിട്ടി ബിൽ, ലിമിറ്റഡ് ലയബിലിറ്റി പാർട്നർഷിപ്പ് ബിൽ എന്നിവയും ചർച്ചയില്ലാതെ പാസാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |