മലയാളി അഭിഭാഷകന്റെ നമ്പരും ചോർത്തി
ന്യൂഡൽഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മുൻ സുപ്രീംകോടതി ജഡ്ജും ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനുമായ ജസ്റ്റിസ് അരുൺ മിശ്രയുടെയും വിവാദ കേസുകൾ കൈകാര്യം ചെയ്ത മലയാളി അഭിഭാഷകൻ അൽജോ ജോസഫ് അടക്കമുള്ളവരുടെയും ഫോണുകളും ചോർത്തിയെന്ന് ഓൺലൈൻ പോർട്ടൽ ദ വയർ റിപ്പോർട്ട് ചെയ്തു. പെഗസസ് വിവരങ്ങൾ പുറത്തുവിട്ട അന്താരാഷ്‌ട്ര മാദ്ധ്യമ കൂട്ടായ്മയിലെ ഇന്ത്യൻ പ്രതിനിധിയാണ് ദ വയർ.
ജസ്റ്റിസ് മിശ്ര സുപ്രീംകോടതി ജഡ്ജിയായിരുന്ന 2019ലാണ് അദ്ദേഹത്തിന്റെ പേരിലുള്ള ബി.എസ്.എൻ.എൽ നമ്പർ പെഗസസ് പട്ടികയിൽ വന്നത്. ആ നമ്പർ താൻ 2014ന് ശേഷം ഉപയോഗിച്ചിട്ടില്ലെന്ന് ജസ്റ്റിസ് മിശ്ര പറയുന്നു. 2020 സെപ്തംബറിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹത്തെ കേന്ദ്രസർക്കാർ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി നിയമിച്ചത്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്‌ടർ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബ്രിട്ടീഷ് ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനായി ഹാജരായ പ്രമുഖ അഭിഭാഷകനും മലയാളിയുമായ അൽജോ പി. ജോസഫിന്റെ നമ്പരും 2019ൽ പെഗസസ് പട്ടികയിൽ വന്നിരുന്നു. യു.പി.എകാലത്ത് നടന്ന ഹെലികോപ്‌ടർ ഇടപാടിലെ ഇടനിലക്കാരനെ 2018ൽ അറസ്റ്റു ചെയ്ത് ഇന്ത്യയിലെത്തിച്ചപ്പോൾ മുതൽ കേസ് നടത്തുന്നത് അൽജോയുടെ നേതൃത്വത്തിലാണ്.
മുൻ അറ്റോർണി ജനറലും സുപ്രീംകോടതി അഭിഭാഷകനുമായ മുകുൾ റോഹ‌്തഗിയുടെ സഹായി തംഗാദുരൈ ഉപയോഗിച്ച ഫോണും ചോർത്തി. റോഹ‌്തഗി അറ്റോർണിജനറൽ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് ഫോൺ ചോർത്തിയത്. അക്കാലത്ത് റോഹ‌്തഗിക്കുള്ള പ്രധാനപ്പെട്ട കോളുകളെല്ലാം തംഗാദുരൈയുടെ ഫോണിലേക്കാണ് വന്നിരുന്നത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട രത്നവ്യാപാരി നീരജ് മോഡിയുടെ അഭിഭാഷകൻ വിജയ് അഗർവാളിന്റെ ഭാര്യയുടെ നമ്പരും ചോർത്തി.
സുപ്രീംകോടതി രജിസ്ട്രിയിൽ ജോലി ചെയ്ത എൻ.കെ.ഗാന്ധി, ടി.ഐ.രാജ്പുത് എന്നിവരുടെ ഫോൺ നമ്പരുകളും പെഗസസ് പട്ടികയിലുണ്ട്. 2019 കാലത്ത് കേന്ദ്ര സർക്കാരിന് താത്പര്യമുണ്ടായിരുന്ന നിരവധി റിട്ട് ഹർജികൾ ഇവരാണ് രജിസ്ട്രിയിൽ കൈകാര്യം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |