ന്യൂഡൽഹി: പെഗസസ്, കർഷക സമരങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം തുടർച്ചയായ മൂന്നാം ആഴ്ചയും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തെ ബാധിച്ചു. പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളിലും ചോദ്യോത്തര വേള, ശൂന്യവേള, ചർച്ചകൾ തുടങ്ങിയവ തടസപ്പെടുകയാണ്. പ്രതിപക്ഷത്തെ ഒഴിവാക്കി ബില്ലുകൾ ചർച്ചകൂടാതെ പാസാക്കുന്നുണ്ടെന്നു മാത്രം.
കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സഭാ നേതാക്കൾ യോഗം ചേർന്നിരുന്നു. തുടർന്ന് രാജ്യസഭയും ലോക്‌സഭയും സമ്മേളിച്ചയുടൻ തന്നെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി. ബഹളത്തെ തുടർന്ന് ഇരുസഭകളും 12വരെ നിറുത്തിവച്ചു. 12ന് ചേർന്നയുടൻ ബഹളത്തെ തുടർന്ന് രാജ്യസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. അതേസമയം, റെട്രോസ്പെക‌്ടീവ് നികുതി ഈടാക്കൽ നിയമം പിൻവലിക്കാനുള്ള ഭേദഗതി ബില്ലും ലഡാക്കിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കാനുള്ള ഭേദഗതി ബില്ലും പാസാക്കി. എൻ.കെ.പ്രേമചന്ദ്രൻ കൊവിഡ് വിഷയത്തിൽ ചർച്ച നിർദ്ദേശിച്ചെങ്കിലും ബഹളം കാരണം നടന്നില്ല. പ്രതിപക്ഷാംഗം പ്രധാനവിഷയത്തിൽ നടത്താൻ നിർദ്ദേശിച്ച ചർച്ച പോലും അനുവദിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അർജുൻ മേഘ്‌വാൾ കുറ്റപ്പെടുത്തി. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് കേരള എം.പിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി.
നികുതി ഭേദഗതി നിയമം ലോക്‌സഭയിൽ പാസായി
വിദേശ കമ്പനികളുടെ ഇന്ത്യയിലെ സ്വത്തിൻമേൽ മുൻകൂർ നികുതി ഈടാക്കുന്നത് ഒഴിവാക്കാൻ ആദായനികുതി നിയമത്തിൽ വരുത്തിയ ഭേദഗതി ലോക്‌സഭ പാസാക്കി. 2012ൽ യു.പി.എ സർക്കാരാണ് ആദായ നികുതി നിയമം ഭേദഗതി ചെയ്ത് മുൻകൂർ നികുതി ഈടാക്കൽ നിയമം(റെട്രോസ്‌പെക്‌ടീവ് ടാക്സ്) കൊണ്ടുവന്നത്. മുൻകൂർ നികുതി ഈടാക്കൽ നിയമം സംബന്ധിച്ച് അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി രൂപീകരിച്ച ഉന്നതതല കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഭേദഗതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |