ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ മുതിർന്ന അഞ്ചു കോൺഗ്രസ് നേതാക്കളുടെയും പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ട്വിറ്റർ മരപ്പിച്ചുവെന്ന് കോൺഗ്രസ് ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. കോൺഗ്രസ് മാദ്ധ്യമ വിഭാഗം തലവൻ രൺദീപ് സുർജേവാല, ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ, ലോക്‌സഭ് വിപ്പ് മാണിക്കം ടാഗോർ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് പൂട്ടിയത്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് കെ.ബി. ബൈജുവിന്റെ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.
സർക്കാറിന്റെ സമ്മർദ്ധത്തിന് വഴങ്ങിയാണ് ട്വിറ്റർ രാഹുലിന്റെ അക്കൗണ്ട് പൂട്ടിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
'മോദിജീ, ഇത്ര ഭയമാണോ താങ്കൾക്ക്? ഒന്നോർക്കൂ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പാർട്ടിയാണ് കോൺഗ്രസ്. അഹിംസയിലൂടെയും ജനഹിതം മാനിച്ചുമായിരുന്നു ഞങ്ങളുടെ പോരാട്ടം. അന്നു ഞങ്ങൾ ജയിച്ചു. ഇതും ഞങ്ങൾ ജയിക്കും.' ഇൻസ്റ്റഗ്രാം പോസ്റ്റിൽ കോൺഗ്രസ് കുറിച്ചു. കോൺഗ്രസ് നേതാവ് പ്രണവ് ഝാ അടക്കം ഒട്ടേറെപ്പേർ പ്രതിഷേധവുമായി രംഗത്തെത്തി.
ഡൽഹിയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്ന ചിത്രങ്ങൾ പങ്കുവച്ചതിനാണ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ സസ്‌പെൻഡ് ചെയ്തത്.
നിയമം ലംഘിച്ചാൽ ഇനിയും ചെയ്യും : ട്വിറ്റർ
എല്ലാവർക്കും ഒരേ നിയമമാണെന്നും അത് ആര് ലംഘിച്ചാലും നടപടിയെടുക്കുമെന്നും ട്വിറ്റർ പ്രതികരിച്ചു.
നിയമം ലംഘിച്ച നിരവധി ട്വീറ്റുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇത്തരം ട്വീറ്റുകൾ ആവർത്തിച്ചാൽ തുടർന്നും നടപടിയെടുക്കുമെന്നും ട്വിറ്റർ ഔദ്യോഗിക വക്താവ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |