മുംബയ്: ഒറ്റരാത്രികൊണ്ട് മീൻ വിറ്റ് കോടീശ്വരനായ മത്സ്യത്തൊഴിലാളികൾ. മുത്തശ്ശിക്കഥയെന്ന് കരുതേണ്ട. സംഗതി സത്യമാണ്. മഹാരാഷ്ട്രയിലെ പാൽഘർ സ്വദേശി ചന്ദ്രകാന്ത് താരേയും കൂട്ടുകാരുമാണ് ഭാഗ്യം കനിഞ്ഞപ്പോൾ ഒറ്റദിനം കൊണ്ട് കോടീശ്വരൻമാരായത്. വെറും 157 മീനുകൾ ലേലത്തിൽ വിറ്റപ്പോൾ കിട്ടിയത് 1.33 കോടി രൂപ!.
ചന്ദ്രകാന്തും സംഘവും പിടിച്ച, സീ ഗോൾഡ് എന്ന പേരിൽ അറിയപ്പെടുന്ന ഘോൾ മത്സ്യമാണ് (പല്ലിക്കോര) വൻവിലയ്ക്ക് വിറ്റത്. പാൽഘറിലെ മുർബെയിലായിരുന്നു ലേലം നടന്നത്. ഉത്തർപ്രദേശ് ബീഹാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കച്ചവടക്കാരാണ് 1.33 കോടിക്ക് മത്സ്യം വാങ്ങിയത്.
മൺസൂണിനെ തുടർന്ന് കുറച്ചുമാസങ്ങളായി മഹാരാഷ്ട്രാതീരത്ത് മത്സ്യബന്ധനം നിരോധിച്ചിരുന്നു.
ഇത് നീക്കിയതിന് ശേഷമുള്ള ആദ്യദിവസമാണ് ചന്ദ്രകാന്തിനും സംഘത്തിനും കോളടിച്ചത്. ആഗസ്റ്റ് 28 വൈകിട്ടാണ് ചന്ദ്രകാന്തും എട്ടു കൂട്ടുകാരും ഹർബ ദേവി എന്ന ബോട്ടിൽ വാധ്വാനിലേക്ക് പുറപ്പെട്ടത്. ഏറെ ഔഷധഗുണമുള്ള ഘോൾ മത്സ്യം മരുന്നുനിർമാണത്തിനും ഉപയോഗിക്കാറുണ്ട്. ഹോങ് കോങ്, തായ്ലൻഡ്, ഇൻഡൊനീഷ്യ, സിങ്കപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഈ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്. മലിനീകരണം കാരണം ഇത്തരം മത്സ്യങ്ങൾ ഈ മേഖലയിൽ കുറവാണ്. വലിയ അളവിൽ മത്സ്യം കിട്ടണമെങ്കിൽ, മീൻപിടിത്തക്കാർക്ക് ആഴക്കടലിലേക്ക് പോകേണ്ടിവരും
Protonibea Diacanthus എന്നാണ് ഈ മത്സ്യത്തിന്റെ ശാസ്ത്രീയനാമം.
സൗന്ദര്യവർദ്ധക വസ്തുക്കൾ, മരുന്നുകൾ, ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നൂലുകളുടെ നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ മത്സ്യം ഉപയോഗിക്കാറുണ്ട്.
മത്സ്യത്തിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണവുമുണ്ട്.
-
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |