പ്രയാഗ്‌രാജ്: ഓക്‌സിജൻ ശ്വസിച്ച് ഓക്‌സിജൻ തന്നെ പുറത്തുവിടുന്ന ഒരേ ഒരു മൃഗം പശുവാണെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ശേഖർ കുമാർ യാദവ്. പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിച്ചതും ഇദ്ദേഹമാണ്. പശുവിനെ കശാപ്പ് ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച അതേ ഉത്തരവിന്റെ പകർപ്പിലാണ് ഈ പരാമർശവുമുള്ളത്.
യജ്ഞങ്ങൾ നടക്കുന്ന സമയത്ത് പശുവിൻ പാലിൽ നിന്നുണ്ടാക്കുന്ന നെയ്യ് ഉപയോഗിക്കുന്നത് ഇന്ത്യയിലെ ഒരു ആചാരമാണ്. ഇത് സൂര്യപ്രകാശത്തിന് പ്രത്യേക ഊർജ്ജം നൽകുന്നു. ആത്യന്തികമായി ഇത് മഴയ്ക്ക് കാരണമാകുന്നു. പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവകൊണ്ട് നിർമ്മിക്കുന്ന പഞ്ചഗവ്യം ഭേദമാക്കാനാവാത്ത നിരവധി രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്നുവെന്നും 12 പേജുള്ള ഉത്തരവിൽ പറയുന്നു.
ഒരു പശു തന്റെ ജീവിതകാലത്ത് 400ൽ അധികം മനുഷ്യർക്ക് പാല്‍ നൽകുന്നുണ്ടെന്നും എന്നാൽ അതിന്റെ മാംസം 80 പേർക്ക് മാത്രമെ ഭക്ഷണമാകുന്നുള്ളുവെന്നും ആര്യസമാജ സ്ഥാപകൻ ദയാനന്ദ് സരസ്വതിയെ ഉദ്ധരിച്ച് യാദവ് പറഞ്ഞു. ഗോവധം മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
പശുവിന്റെ നിലനിൽപ്പ് ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായതിനാൽ ബീഫ് കഴിക്കുന്നത് ഒരു പൗരന്റെയും മൗലികാവകാശമായി കണക്കാക്കാനാകില്ല. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ പാർലമെന്റ് ഒരു നിയമം കൊണ്ടുവരണം. അതിനെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ആളുകളെ അതിൽ നിന്നും പിന്തിരിപ്പിക്കണമെന്നും യാദവ് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |