ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ സർക്കാരുണ്ടാക്കുന്ന താലിബാന് പാകിസ്ഥാന്റെയും ചൈനയുടെയും പിന്തുണ പ്രകടമായിരിക്കെ, ഭീകരവിരുദ്ധ നിലപാടുള്ള അമേരിക്കയുമായി ഭാവി തന്ത്രങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ഒടുവിൽ അമേരിക്ക സന്ദർശിച്ചേക്കും. തീയതി നിശ്ചയിച്ചിട്ടില്ല.
ന്യൂയോർക്കിൽ ഐക്യരാഷ്‌ട്ര പൊതുസഭയുടെ 76ാം സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചാവും യാത്ര. സെപ്റ്റംബർ 21ന് മോദി സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചർച്ചയിൽ അഫ്ഗാനൊപ്പം ചൈനയുടെയും പാകിസ്ഥാന്റെയും നിലപാടും വിഷയമാകും. ചൈനയെ താലിബാൻ മുഖ്യപങ്കാളിയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അമേരിക്കയുമായി ചേർന്നുള്ള ഇന്ത്യയുടെ നീക്കങ്ങൾ നിർണായകമാകും.
ന്യൂയോർക്കിൽ ഐക്യരാഷ്‌ട്ര പൊതുസഭയുടെ 76ാം സമ്മേളനം അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കാനുള്ള വേദിയാകും.
ഒരു രാഷ്‌ട്രത്തിന്റെ ഭരണകൂടം എന്ന നിലയിൽ താലിബാൻ സർക്കാരിനെ പരസ്യമായി അംഗീകരിക്കണോ വേണ്ടയോ എന്നത് ഇന്ത്യയ്‌ക്ക് ധർമ്മസങ്കടമാകും. ഭീകരഗ്രൂപ്പിന്റെ ഭരണകൂടത്തെ ചാടിക്കയറി അംഗീകരിക്കാതെ കാത്തിരുന്നു കാണാമെന്ന നിലപാട് സ്വീകരിക്കുമ്പോഴും അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാനും അവർ പിന്തുണയ്ക്കുന്ന ഭീകര സംഘടനകൾക്കും ലഭിക്കുന്ന സ്വീകാര്യതയാണ് ഇന്ത്യയ്ക്ക് ആശങ്കയാകുന്നത്.
അഫ്ഗാനിലെ താലിബാൻ നീക്കങ്ങൾക്ക് സമാന്തരമായി ആദ്യം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പിന്നാലെ വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ഷ്രിംഗ്ളയും അമേരിക്കൻ ഭരണകൂടവുമായി നിരന്തര ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ബുധനാഴ്ച വാഷിംഗ്‌ടണിൽ എത്തിയ ഷ്രിംഗ്ല യു. എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാനുമായും താലിബാൻ പ്രശ്‌നം ചർച്ച ചെയ്‌തു. മോദിയുടെ സന്ദർശനത്തിന്റെ അജണ്ടയ്‌ക്ക് രൂപം നൽകാൻ കൂടിയായിരുന്നു ഈ ചർച്ച.
അഫ്ഗാനിസ്ഥാനിൽ ഇന്ത്യ തത്ക്കാലം ഒന്നും ചെയ്യുന്നില്ലെന്നും താലിബാന്റെ കാര്യത്തിൽ കാത്തിരുന്ന് കാണാമെന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.ദോഹയിൽ താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്‌റ്റാനെക്‌സായിയുമായി അംബാസഡർ ദീപക് മിത്തൽ നടത്തിയ ചർച്ചയും അദ്ദേഹം പരാമർശിച്ചു. താലിബാൻ വിവേക പൂർവം പെരുമാറുമെന്നാണ് മനസിലാക്കുന്നത്. അഫ്ഗാൻ പ്രശ്നത്തിൽ ഇന്ത്യ കൈയും കെട്ടി ഇരിക്കില്ല. അഫ്ഗാൻ കാര്യങ്ങളിൽ താത്പര്യമുള്ള എല്ലാ രാജ്യങ്ങളുമായും ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്നും ഷ്രിംഗ്ള അറിയിച്ചു.
ഐ. എസ്.ഐ മേധാവി കാബൂളിൽ
അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിൽ സ്വാധീനം ഉറപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളും ഇന്ത്യ ഗൗരവത്തോടെ കാണുന്നു.
പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവി ഹമീദ് ഫയിസ് ഇന്നലെ കാബൂളിലെത്തി. താലിബാൻ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. ഐ.എസ്.ഐയുമായി അടുത്ത ബന്ധമുള്ള ഹഖാനി ഭീകരഗ്രൂപ്പിന് താലിബാൻ സർക്കാരിൽ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |