മുംബയ്: 100 കോടിരൂപയുടെ അഴിമതിക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്‌മുഖിനെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെ ഈ വർഷം ഏപ്രിലിൽ അനിൽ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
ദേശ്‌മുഖ് രാജ്യം വിടാതിരിക്കാനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു. അന്വേഷണസംഘം പലതവണ സമൻസ് അയച്ചെങ്കിലും ദേശ്‌മുഖ് മറുപടി നൽകിയിരുന്നില്ല.
ബാറുകളിൽനിന്നും റസ്റ്റോറന്റുകളിൽനിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടുവെന്ന മുംബയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിലൊരാളായ പരംബീർ സിംഗിന്റെ ആരോപണത്തിലാണ് അന്വേഷണം. ആരോപണം അനിൽ ദേശ്‌മുഖ് തള്ളിയെങ്കിലും പിന്നീട് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
ഏപ്രിൽ 21ന് ബോംബെ ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് ഇ.ഡിയും കേസെടുത്തു.
കേസുമായി ബന്ധെപ്പട്ട് അനിൽ ദേശ്‌മുഖിന്റെ പേഴ്സണൽ സെക്രട്ടറി, പേഴ്സണൽ അസിസ്റ്റന്റ് എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |