ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാൻവാപി മസ്ജിദ് മതപരമായ മറ്റേതെങ്കിലും മന്ദിരത്തിന് മാറ്റം വരുത്തിയാണോ സ്ഥാപിച്ചതെന്ന് പഠിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അനുമതി നൽകിയ വാരാണസി സിവിൽ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.
കാശിയിലെ തർക്കഭൂമിയുമായി ബന്ധപ്പെട്ട ഹർജികൾ അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയിലെ അന്തിമ വിധി പുറത്ത് വരുന്നതിന് മുമ്പ് സിവിൽ കോടതി ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു സർവേ നടത്താൻ നിർദ്ദേശിച്ചത് ശരിയായ നടപടിയല്ലെന്ന് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് പ്രകാശ് പാടിയയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ജുഡിഷ്യൽ അച്ചടക്കത്തിന്റെ പാതയിൽ നിന്ന് സിവിൽ കോടതി ജഡ്ജി വ്യതിചലിച്ചതായും ഹൈക്കോടതി കുറ്റപ്പെടുത്തി. വാരണാസി കോടതിയുടെ ഉത്തരവിനെതിരെ യു.പി സുന്നി വഖഫ് ബോർഡും ഗ്യാൻവാപി മസ്ജിദ് ട്രസ്റ്റുമാണ് അലഹബാദ് കോടതിയെ സമീപിച്ചത്.
മുഗൾ ചക്രവർത്തി ഔറംഗസിബ് 1669 ഏപ്രിൽ 18 ന് നൽകിയ ഉത്തരവ് പ്രകാരം ശിവക്ഷേത്രം തകർത്തശേഷം മസ്ജിദ് നിർമിച്ചെന്നാണ് വാരണാസി കോടതിയിൽ ഹർജിക്കാരായ അഭിഭാഷകൻ വിജയ് ശങ്കർ രസ്‌തോഗിയും മറ്റു 3 പേരും വാദിച്ചത്. 12 ജ്യോതിർലിംഗങ്ങളിലൊന്ന് ചെയ്തിരുന്ന സ്ഥലം തിരികെ നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തർക്കഭൂമിയെന്ന് വാദിക്കപ്പെടുന്നിടത്ത്, റവന്യൂരേഖകൾ പ്രകാരം മസ്ജിദാണ് സ്ഥിതി ചെയ്യുന്നതെന്നും അതിനാൽ പരിശോധന ആവശ്യമില്ലെന്നുമാണ് മസ്ജിദ് ഭരണസമിതിയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |